ഇരിട്ടി: മലയോര മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളുടെ ഇന്നത്തെ ശോച്യാവസ്ഥയും, മഴക്കുറവു മൂലം ഇരിട്ടി പുഴയും ജലസ്‌ത്രോതസ്സുകളും വറ്റി വരളുന്ന അവസ്ഥയില്‍ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ അടച്ചു വെള്ളം സംഭരിച്ചു ജില്ലയുടെ വരാനിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് തടയിടാനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഉണ്ടാക്കണമെന്നും ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. നിത്യവും ആയിരത്തോളം രോഗികള്‍ എത്തുന്ന രണ്ടു താലൂക്ക് ആശുപത്രികളിലും ആവശ്യത്തിനു ഡോക്റ്റര്‍മാര്‍ ഇല്ലാതെ രോഗികള്‍ കഷ്ടപ്പെടുകയാണ്. ഇതിനു എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണം. തലശ്ശേരി വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കയാണ്. പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴയില്‍ നിര്‍മ്മിക്കുന്ന പാലം പണി മൂലം പദ്ധതിയുടെ ഷട്ടറുകള്‍ അടക്കുന്നതിനു കാലതാമസം നേരിട്ടാല്‍ അത് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ കുടിവെള്ള പദ്ധതികളെ ബാധിക്കും. ഇത് മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാവാന്‍ ഇടവരുത്തും. ഇതിന് അധികൃതര്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന സെല്‍ കോ.ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.എം. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം പി.കൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം സജിത്ത് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സിക്രട്ടറി എം.ആര്‍.സുരേഷ് സ്വാഗതവും നഗരസഭാ കൗണ്‍സിലര്‍ സത്യന്‍ കൊമ്മേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: