കോഴിക്കോട്: മദ്യവര്‍ജ്ജനമല്ല മദ്യ നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാ സദാനന്ദന്‍ അഭിപ്രായപ്പെട്ടു. സിവില്‍ സ്റ്റേഷന് സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മദ്യത്തെ വെറും വരുമാനമാര്‍ഗ്ഗം മാത്രമായാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ട് സമൂഹത്തില്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളം മാറി മാറി ഭരിച്ച ഇടതു- വലതു മുന്നണികളുടെ ദീര്‍ഘദൃഷ്ടിയില്ലാത്ത നയങ്ങള്‍ കാരണം മദ്യത്തിന്റെ സ്വന്തം നാടായി സംസ്ഥാനം മാറിയിരിക്കുകയാണ്. മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞാണ് മുന്നണികള്‍ മാറിമാറി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും പറഞ്ഞത് മദ്യനിരോധനം നടപ്പാക്കുമെന്നായിരുന്നു. സംസ്ഥാനത്തെ ബാറുകള്‍ മഴുവന്‍ അടച്ചുപൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ബാറുകള്‍ പൂട്ടി പകരം ബീര്‍,വൈന്‍ പാര്‍ലറുകള്‍ തുറന്നു. ഇതിനും മന്ത്രിമാര്‍ കോഴ വാങ്ങിയെന്നാണ് പിന്നീട് പുറം ലോകമറിഞ്ഞത്. മദ്യത്തില്‍ മുങ്ങിയ കേരളമാണ് നാമിന്ന് കാണുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റിട്ടും മദ്യനയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പുതിയ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കുന്നതെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. യുവതലമുറയെ വഴിതെറ്റിക്കുന്ന, കുടുംബങ്ങളുടെ സമാധാനം തകര്‍ക്കുന്ന മദ്യത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം.
സിവില്‍ സ്റ്റേഷന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് ജനങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിക്കൂ. ജനവാസ കേന്ദ്രത്തില്‍ കോര്‍പ്പറേഷന്റെ അനുമതി പോലുമില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന കേന്ദ്രം അടച്ചുപൂട്ടും വരെ സമരവുമായി മുന്നോട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















