പത്തനംതിട്ട: തുലാമാസപൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താക്ഷേത്രനട തുറന്നു. ഇന്ന് രാവിലെയാണ് മേല്‍ശാന്തി നറുക്കെടുപ്പ്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരി തിരുനട തുറന്നു.
ഇന്ന് രാവിലെ ഉഷഃപൂജയ്ക്ക് ശേഷം സന്നിധാനത്തും തുടര്‍ന്ന് മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് നടക്കും. അടുത്ത ഒരുവര്‍ഷത്തേക്ക് പൂജാകര്‍മ്മങ്ങള്‍ ചെയ്യാനുള്ള മേല്‍ശാന്തിമാരെയാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
പന്തളം കൊട്ടാരത്തില്‍ നിന്നുമുള്ള എന്‍. നവനീത് വര്‍മ്മയും, ലാവണ്യ എസ്.രാജയുമാണ് യഥാക്രമം സന്നിധാനത്തും മാളികപ്പുറത്തും മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നത്. സന്നിധാനത്തേക്ക് 15പേരും മാളികപ്പുറത്തേക്ക് 11പേരും യോഗ്യതാ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
19 വരെ സന്നിധാനത്ത് നെയ്യഭിഷേകം നടക്കും. 20ന് സന്നിധാനത്തും മാളികപ്പുറത്തും അഷ്ടബന്ധകലശം നടക്കുന്നതിനാല്‍ പിന്നീട് നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. പതിവുപൂജകള്‍ക്ക് പുറമേ പടിപൂജ, ഉദയാസ്തമനപൂജ തുടങ്ങിയ വിശേഷാല്‍ പൂജകളും നടക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: