വടകര : ഭൂമി രജിസ്റ്റര്‍ ചെയ്ത പ്രമാണത്തില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളെ അന്യായമായി പോലീസ് തടങ്കലില്‍ പീഡിപ്പിച്ചതായി പരാതി. വില്യാപ്പള്ളി സ്വദേശി ചാലില്‍ രാജനെ(65)യാണ് വടകര പോലീസ് സ്റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വച്ചതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു . വില്യാപ്പള്ളി തിരുമന ദേശത്ത് കിഴക്കയില്‍ ഗോപാലന്‍ ,സഹോദരി ജാനുവിന് ഒഴിമുറിയായി നല്‍കിയ സ്ഥലവുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ സാക്ഷിപട്ടികയില്‍ ഒപ്പിട്ടയാളെയാണ് അന്യായമായി വടകര പോലീസ് തടങ്കലില്‍ വെച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
നിയമപ്രകാരം 18.6 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം ജാനു വിലക്ക് വാങ്ങിയത്. എന്നാല്‍ നാലു മാസത്തിന് ശേഷം ഗോപാലന്റെ മക്കള്‍ വില്‍പന നടത്തിയ
സ്ഥലം ഗുണ്ടകളെ ഉപയോഗിച്ച് തിരിച്ചു വാങ്ങാന്‍ ശ്രമിച്ചതായും ഈ ശ്രമം നടക്കാതെ വന്നപ്പോള്‍ പോലീസിനെ സ്വാധീനിച്ച് സാക്ഷികളെ കസ്റ്റഡിയിലെടുത്ത് പീഢിപ്പിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭീഷണിയിലൂടെ സ്ഥലം കയ്യടക്കാന്‍ കഴിയാതായപ്പോള്‍ ഗോപാലന്റെ മക്കള്‍ കഴിഞ്ഞ മാസം വടകര കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിവില്‍ കേസ് നിലവിലിരിക്കെ കേസിലെ സാക്ഷികളെ പോലീസ് വീട്ടിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും കയറി ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചു കൊണ്ടു വന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടയില്‍ സാക്ഷികളിലൊരാളായ വില്യാപ്പള്ളി ചേണിയാകണ്ടിയിലെ ശ്രീജേഷ് ആണെന്ന് തെറ്റിദ്ധരിച്ച് ഇയാളുടെ സഹോദരനെയും പോലീസ് പിടികൂടിയെങ്കിലും അബദ്ധം മനസിലാക്കി വഴിയില്‍ വെച്ച് ഇയാളെ പോലീസ് ജീപ്പില്‍ നിന്നും ഇറക്കിവിടുകയാണുണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, റൂറല്‍ എസ്പി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സാക്ഷികളെ മാനസികമായി പീഢിപ്പിച്ച് ആധാരം മാറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജാനുവിന്റെ മക്കളായ കിഴക്കയില്‍ സഹജന്‍, വിനോദന്‍, മരുമകന്‍ ഷാജി, ശ്രീജേഷ് ചേണിയാംകണ്ടി എന്നിവര്‍
പങ്കെടുത്തു. അതേസമയം വ്യാജ രേഖ ചമച്ചതിന് വടകര ക്രൈം 1351/16 നമ്പര്‍ പ്രകാരംരാജനെതിരെ വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.















