കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഒരേ കളരിയിലെ പയറ്റുകാരാണ്. വ്യത്യാസം ചെറുതുമാത്രം. ഒരാള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പിബിയിലെത്തി. മറ്റെയാള്‍ പിബി അംഗമായശേഷം പാര്‍ട്ടി സെക്രട്ടറിയായി. കോടിയേരി ബാലകൃഷ്ണന്‍ ആദ്യം ആഭ്യന്തരമന്ത്രിയായെങ്കില്‍ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ആഭ്യന്തരഭരണവും ലഭിച്ചു. പിണറായി ചിരിക്കും. പക്ഷേ, അത് കൊലച്ചിരി പോലെ തോന്നും. കോടിയേരി ബാലകൃഷ്ണന്‍ സുമുഖനാണ്. സുസ്‌മേരവദനനാണ്, സരസനാണ്. ചിരിച്ചുകൊണ്ടു കഴുത്തറുക്കുക എന്നൊക്കെ കേട്ടിട്ടില്ലെ? അത്തരക്കാരുടെ കൂട്ടത്തിലാണോ ഇരുവരുമെന്ന് ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാന്‍ ഞാനിപ്പോള്‍ മുതിരുന്നില്ല.
‘നേര്‍വഴി’ പംക്തിയിലൂടെ പാര്‍ട്ടി പത്രത്തില്‍ വെള്ളിയാഴ്ച കോടിയേരിയുടെ ലേഖനമുണ്ട്. വിഷയം ‘മോദിയുടെ കോഴിക്കോട് പ്രസംഗം’. അത് വായിച്ചപ്പോള്‍ ഒന്നുറപ്പായി. ഒന്നാന്തരം പാഷാണം വര്‍ക്കി. മതവികാരം ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ അദ്ധ്വാനം ശ്രദ്ധിച്ചാല്‍ ‘പുഛം’ എന്ന വികാരമേ ഏതൊരാള്‍ക്കും ഉണ്ടാകൂ.
ഉറിയില്‍ ഇരുട്ടിന്റെ മറവില്‍ പട്ടാളക്യാമ്പില്‍ ഇരച്ചുകയറി 19 ജവാന്മാരുടെ ജീവനെടുത്ത പാക് ഭീകരര്‍ക്ക് താക്കീത് നല്‍കിയത് കോടിയേരിക്ക് ഒട്ടും സഹിച്ചില്ല.
ലേഖനം വായിച്ചാല്‍ തോന്നും കൃഷ്ണപിള്ളയുടെ അന്ത്യംപോലെ ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടത് പാമ്പുകടിച്ചാണെന്ന്. മഞ്ഞുംമഴയും സഹിച്ച് രാത്രിയും പകലുമെന്നില്ലാതെ അതിര്‍ത്തി കാക്കുന്ന സൈന്യത്തെ വധിച്ചവരെ ശക്തമായ ഭാഷയില്‍ അപലപിച്ചാല്‍ അത് ‘യുദ്ധോത്സുക’ മാണത്രെ. ഉറിയില്‍ സംഭവിച്ചത് ഗീബല്‍സിയന്‍ നുണയാണെന്ന് പറഞ്ഞില്ലെങ്കിലും പറഞ്ഞതിന്റെ സാരം മറ്റൊന്നല്ല. പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തെക്കുറിച്ച് ‘ഭീകരതക്കെതിരെ ദൃഢപ്രഖ്യാപനം’ എന്ന മനോരമയുടെ മുഖപ്രസംഗം വായിച്ച് കോടിയേരിക്ക് ഓക്കാനം വന്നു. മോദിക്കായി ഒരു സ്തുതിഗീതമായാണ് കോടിയേരിക്കത് തോന്നിയത്. പാകിസ്ഥാന്‍ ഭീകരര്‍ ഉറിയില്‍ ജവാന്മാരെ കൂട്ടക്കുരുതി നടത്തിയശേഷം ആദ്യമായി ഒരു പൊതുചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ പക്വതയുടെ ഭാഷ ഉപയോഗിക്കണമെന്നാണ് കോടിയേരി ആഗ്രഹിക്കുന്നത്.
ഭാരതവിഭജനത്തെ അംഗീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. മലബാറില്‍ മാപ്പിളസ്ഥാന്‍ എന്ന വാദം ന്യായമെന്ന് വിലയിരുത്തവരാണവര്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് ജില്ലവേണമെന്ന ആവശ്യം അംഗീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. പാര്‍ലമെന്റ് അക്രമി അഫ്‌സലിനെ തൂക്കിക്കൊല്ലുന്നതിനെതിരെ നിന്നപര്‍ട്ടി. ചൈന ഭാരത മണ്ണില്‍ കടന്നുകയറിയപ്പോള്‍ ”നമ്മള്‍ നമ്മുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം” എന്നുപറഞ്ഞ് ചൈനയെ ന്യായീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുനേതാക്കള്‍. എന്നാല്‍ അങ്ങനെയൊരുവേഷം കെട്ടാന്‍ ബിജെപിക്കാവില്ല. ബിജെപിക്കാരനായ പ്രധാനമന്ത്രിക്ക് ഒരിക്കലുമാവില്ല.
പാകിസ്ഥാന്റെ തോന്ന്യാസങ്ങളെ അപലപിച്ചാല്‍ അതിക്രമങ്ങള്‍ക്കെതിരെ താക്കീത് ചെയ്താല്‍ അതെങ്ങനെ മുസ്ലിംവിരുദ്ധമാകും? പാകിസ്ഥാനുമായുള്ള ബന്ധം സങ്കീര്‍ണമാക്കാന്‍ എന്താണ് സഖാവെ ഭാരതം ചെയ്തകുറ്റം. അയല്‍പക്കത്ത് ശത്രുക്കളില്ലാതാക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നിരന്തരം നടത്തിപ്പോന്നത്. സത്യപ്രതിജ്ഞയ്‌ക്ക് പാക്ക് പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കിയത് നരേന്ദ്രമോദി മുന്‍കൈ എടുത്തിട്ടല്ലെ? നവാസ് ഷെരീഫിന്റെ അമ്മയ്‌ക്ക് സാരികൊടുത്തയക്കുകയും തിരിച്ചും ഉപചാരം നടത്തിയതുമല്ലേ. ബിജെപി വിരുദ്ധരുടെ എതിര്‍പ്പുപോലും കണക്കാക്കാതെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ മകളുടെ വിവാഹത്തിനെത്തി സൗഹൃദം ഉറപ്പിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയല്ലെ നരേന്ദ്രമോദി. ഈ ശ്രമങ്ങളെയെല്ലാം അസ്ഥാനത്താക്കി ഭീകരരെ അതിര്‍ത്തികടത്തിവിട്ട് ഭാരതത്തില്‍ കുഴപ്പങ്ങളുണ്ടാക്കുകയും സൈനികരെ നിരന്തരം ചുട്ടുകൊല്ലുകയും ചെയ്യുമ്പോള്‍ കണ്ണടച്ചിരിക്കാന്‍ കമ്മ്യൂണിസ്റ്റുകാരന് സാധിക്കുമായിരിക്കും. പക്ഷേ, ഒരു രാജ്യസ്‌നേഹിക്കത് സഹിക്കാനാവില്ല. മിതത്വം പാലിച്ച് ശബ്ദം കുറച്ച് സംസാരിക്കാനാവില്ല. അല്‍പം കടുപ്പിച്ച് ശക്തിയാര്‍ജിച്ചുതന്നെ സംസാരിച്ചുപോകും. അത് സ്വാഭാവികമാണ്.
ഭീകരതയ്‌ക്കും ഭീകരരെ പോറ്റി പ്രോത്സാഹിപ്പിച്ച് ഭാരതത്തിലേക്കയക്കുന്ന പാക്ക് ഭരണകൂടത്തിനുമെതിരെ മാത്രമല്ല, നരേന്ദ്രമോദി സംസാരിച്ചത്. പാക്കിസ്ഥാനലെ സാധാരണക്കാരോടായി മോദി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അത് കോടിയേരി ബാലകൃഷ്ണന് കേള്‍ക്കാന്‍ തമ്പുരാന്‍ ചെവികൊടുത്തില്ല. പാക്ക് ഭരണത്തോട് ഭീകരത നിര്‍ത്താന്‍ ജനത ആവശ്യപ്പെടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ടുരാജ്യത്തും പട്ടിണിയുണ്ട്. പട്ടിണിക്കെതിരെ നമുക്ക് മത്സരിച്ച് യുദ്ധം ചെയ്യാം. പണിയില്ലായ്‌മക്കെതിരെ മത്സരിച്ച് യുദ്ധം ചെയ്യാം. കുടിവെള്ളമില്ലായ്‌മക്കെതിരെ മത്സരിച്ച് യുദ്ധം ചെയ്യാം. ആ യുദ്ധങ്ങളില്‍ ആരു ജയിക്കുമെന്ന് നോക്കാം. അല്ലാതെ മണ്ണിനുവേണ്ടി യുദ്ധം വേണ്ട. ഇക്കാര്യം ഭരണാധികാരികളെ ബോധ്യപ്പെടുത്താന്‍ പാകിസ്ഥാന്‍ ജനത തയ്യാറാകണമെന്നഭ്യര്‍ത്ഥിച്ച് പ്രസംഗിച്ചതും നരേന്ദ്രമോദിയാണ്.
പാകിസ്ഥാന്‍, കശ്മീര്‍ എന്നീ വിഷയങ്ങളുടെയും, കെട്ടിച്ചമച്ച അക്രമകഥകളുടെയും പേരില്‍ മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും കടന്നാക്രമിക്കുന്നതിനാണ് മോദി സമയം കണ്ടതെന്ന് കോടിയേരി വിലയിരുത്തുകയാണ്. കമ്മ്യൂണിസ്റ്റ് അക്രമത്തെ ശക്തമായ ഭാഷയില്‍ മോദി അപലപിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പ്രതിയോഗികളെ അടിച്ചും കുത്തിയും കൊന്നുകൊണ്ടിരിക്കുന്നത് ശീലമാക്കിയ പാര്‍ട്ടിയാണ് സിപിഎം. അതിന്റെ വിവരങ്ങളും തെളിവുകളും കൈയിലുള്ള പ്രധാനമന്ത്രി കേരളത്തില്‍ പ്രസംഗിക്കുമ്പോള്‍ അത് ‘ഹരിനാമകീര്‍ത്തന’ ത്തിലൊതുങ്ങണമെന്ന് തലയ്‌ക്ക് വെളിവുള്ളവരാരും പറയില്ല. മുസ്ലിംകള്‍ക്കെതിരെ എന്താണാവോ മോദി കോഴിക്കോട് പറഞ്ഞത്. ”മുസ്ലിംകള്‍ സഹോദരന്മാരാണ്. അവരെ തിരസ്‌കരിക്കുകയല്ല പരിഷ്‌കരിക്കുകയാണ് വേണ്ടതെന്ന” ഉദ്ധരണി ചൂണ്ടിക്കാട്ടിയത് വലിയ അബദ്ധമാണോ? കമ്മ്യൂണിസ്റ്റുകാരന്‍ മുസ്ലിംകളെ കോന്തലയില്‍ കെട്ടി നടക്കാന്‍ മോഹിക്കുന്നതിന്റെ ദുഷ്ടലാക്ക് തിരിച്ചറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷകവേഷം എടുത്തണിയാനാണ് സിപിഎം ശ്രമിക്കുന്നത്. മുസ്ലിംകളെ നിരന്തരം വേട്ടയാടുന്നത് സിപിഎമ്മുകാരാണ്.
തലശ്ശേരിയിലും തളിപ്പറമ്പിലും നാദാപുരത്തുമെല്ലാം അത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ. മുസ്ലിം ജനവിഭാഗങ്ങളുടെ മതവികാരങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനാണ് ശ്രമമെങ്കില്‍ സഖാക്കള്‍ നന്നേ നിരാശപ്പെടേണ്ടിവരും. ഒരു കൂട്ടം ഭീകരന്മാരെ കുറച്ചുകാലം കൂടെകൊണ്ടുനടക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഏത് പാഷാണം വര്‍ക്കി വിചാരിച്ചാലും മുസ്ലിം ജനവിഭാഗങ്ങളെ മൊത്തമായി വലയില്‍ വീഴ്‌ത്താമെന്നത് വ്യാമോഹം മാത്രമാകും.
ഗോള്‍വല്‍ക്കറും ദീനദയാല്‍ ഉപാധ്യായയും ന്യൂനപക്ഷങ്ങള്‍ ഹിന്ദുമതത്തെയും ഹിന്ദുദൈവങ്ങളെയും ആദരിച്ചുജീവിച്ചുകൊള്ളണമെന്ന് വ്യക്തമാക്കി പോലും.
എവിടെനിന്ന് കിട്ടി കോടിയേരിക്ക് ഈ വിവരം. ഇതൊക്കെ പറഞ്ഞാല്‍ മുസ്ലി ങ്ങള്‍ കൂട്ടത്തോടെ സിപിഎമ്മിലേക്കൊഴുകുമെന്നാണോ? ”മക്കളെക്കണ്ടും മാമ്പൂ കണ്ടും മഥി”ക്കരുതെന്ന് ചൊല്ലുണ്ട്. മുസ്ലിം ജനവിഭാഗത്തെ മോഹിച്ച് വിടുവായത്തം വിളമ്പുമ്പോള്‍ വിലയിടിയുന്നത് സ്വന്തം വ്യക്തിത്വമാണ്. ഭരണഘടനയാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച മോദി ഏത് മതത്തിന്റെ വക്താവാണ്. മോദി വിരോധം കൊണ്ടുമാത്രം ഒരു പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനാകുമോ? ‘മറുഞാണില്ലാത്തവന്‍ വില്ലാളിയല്ല’ എന്നെങ്കിലും സിപിഎം സെക്രട്ടറി ഓര്‍ത്താല്‍ നന്ന്.
















