പകല്‍ മരിക്കുന്നു, രാത്രി ജനിക്കുന്നു എന്ന വിളിച്ചറിയിയ്‌ക്കലാണ് സായംസന്ധ്യ. ഒന്നില്‍നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റത്തിന് മുഹൂര്‍ത്തമാണ് സന്ധ്യ. പ്രഭാതസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നിങ്ങനെ സന്ധ്യ മൂന്നുതരം. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് (രാത്രിയില്‍നിന്ന് പകലിലേക്ക്) ഉള്ള മാറ്റം നടക്കുന്ന മുഹൂര്‍ത്തമാണ് പ്രഭാതസന്ധ്യ. പ്രഭാതം മധ്യാഹ്നത്തിലേക്ക് മാറുന്ന മുഹൂര്‍ത്തം മദ്ധ്യാഹ്ന സന്ധ്യ. പകല്‍രാത്രിയിലേക്ക് മാറുന്ന മുഹൂര്‍ത്തം സായംസന്ധ്യ. ഒരു പകലത്തെ അദ്ധ്വാനത്തിനുശേഷം ജീവജാലങ്ങള്‍ വിശ്രമത്തിലേക്ക് പിന്‍വാങ്ങുന്ന സമയം. ജന്മകര്‍മബന്ധങ്ങളെല്ലാം അവസാനിപ്പിച്ച് പുതിയൊരു ജന്മമെടുക്കുന്നതിന് മുന്‍പുള്ള വിശ്രമത്തിന്റെ തുടക്കമാണ് മരണം. അതു സന്ധ്യതന്നെ.
ഒരു പുരുഷായുസ്സു മുഴുവന്‍ ജീവിക്കുന്നതിനായി അദ്ധ്വാനിച്ചു. ഇനി വിശ്രമം ആവശ്യമാണ്. അതിന് വിരക്തിയുണ്ടാവണം, അദ്ധ്വാനത്തിന് വിരാമമവും. കുടുംബബന്ധം ഭാരതീയന് ബന്ധനം തന്നെയാണ്. അതിനാല്‍ വിരക്തിയും വിരാമവുമൊന്നും അവനിലുണ്ടാവുന്നില്ല. പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നിട്ട്, വയസ്സുകാലത്ത് വിശ്രമിക്കുന്നതിന് വിധിയിെല്ലന്ന് മറ്റുള്ളവരോടു പരിതപിക്കുകയും ചെയ്യും. ഇനിയും നിര്‍ത്തിക്കൂടേയെന്നു ചോദിച്ചാല്‍ മക്കള്‍ക്കുവേണ്ടിയെന്ന് സത്യവിരുദ്ധ പ്രസ്താവനയും നടത്തും. മക്കളുടെ സ്‌നേഹവും സഹതാപവും നേടുന്നതിനുള്ള അടവുമാത്രമാണിത്. കാട്ടിയതൊന്നും പോരായെന്ന അത്യാര്‍ത്തിയും ഇതിന് പിന്നിലുണ്ട്.
ആഗ്രഹിച്ചതുപോലെ നടന്നില്ലെങ്കില്‍ മക്കള്‍ക്കുവേണ്ടി കാളയെപ്പോലെ പണിയെടുത്തു, ഇപ്പോള്‍ അവര്‍ക്കൊരു ശല്യമായി എന്ന് വിലപിക്കുകയും ചെയ്യും. അങ്ങനെ, സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനുള്ള കള്ളക്കരച്ചില്‍ മാത്രമാണത്. മനുഷ്യജീവിതത്തില്‍ നാലാശ്രമങ്ങളുണ്ട്; ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം. ത്രികാല ജ്ഞാനികളായിരുന്ന പൂര്‍വമനീഷികള്‍ ഇങ്ങനെ തിരിച്ചത് നേരമ്പോക്കായിരുന്നില്ല. മക്കള്‍ വളര്‍ന്നുവലുതായി ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുമ്പോള്‍ അച്ഛന്‍ ഗൃഹനാഥ സ്ഥാനം ഒഴിയണം. പണപ്പെട്ടിയുടെയും ധാന്യപ്പുരയുടെയും താക്കോല്‍ മരുമകളെ ഏല്‍പ്പിക്കണം. ഇന്ന്, അമ്മായിഅമ്മമാരൊ അമ്മായിഅച്ഛന്‍മാരോ ഇതിന് താല്‍പ്പര്യമുള്ളവരല്ല. പണപ്പെട്ടിയുടെ താക്കോല്‍ സ്വന്തം അരയില്‍തന്നെ വേണമെന്ന നിര്‍ബന്ധമുണ്ടവര്‍ക്ക്. താന്‍ മാറിനിന്നാല്‍ എല്ലാം അവതാളത്തിലാവുമെന്നാണ് അവരുടെ തോന്നല്‍. ഇത് ദൈനംദിന കാര്യങ്ങളില്‍ കൈകടത്തുവാന്‍ പ്രേരണയാവും.
പതിയോ പിതാവോ ആയ പുത്രനില്‍ വിശ്വാസമില്ലായെന്നതാണ് ഇതിനര്‍ത്ഥം. ഇത് പിതൃപുത്ര ബന്ധത്തെ ദോഷമായി ബാധിക്കും. ‘ഞാന്‍’ നാളെ ഇല്ലാതായാലും മക്കള്‍ ജീവിക്കണം എന്ന കാര്യം ഓരോ പിതാവും ഓര്‍മിക്കണം. അതിനാല്‍, സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് അവര്‍ക്കുണ്ടാവണം. അതിനായി അച്ഛന്‍ ഒരു സൂപ്പര്‍വൈസറുടെ നിലയിലേക്ക് മാറണം. മക്കള്‍ക്ക് പിഴച്ചാല്‍ നേര്‍വഴി കാണിക്കുക, ചോദിച്ചാല്‍ മാത്രം ഉപദേശമോ സഹായമോ നല്‍കുക. മക്കളെ, സ്‌നേഹിക്കുന്ന, അവരുടെ ഭാവിയില്‍ ആകാംക്ഷയുള്ള അച്ഛനമ്മമാര്‍ ചെയ്യേണ്ടതിതാണ്. അതിന് പകരം ഓരോ കാര്യത്തിലും ഇടപെടുകയും കുറ്റപ്പെടുത്തുകയും ചെയ്യരുത്. ഈ ഘട്ടത്തെയാണ് വാനപ്രസ്ഥം എന്നുപറയുന്നത്.
മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായി എന്ന് ബോധ്യം വന്നാല്‍, ത്യാജ്യഗ്രാഹ്യ വിവേചനത്തിലൂടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരായാല്‍ മാതാപിതാക്കള്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കണം. അതാണ് സംന്യാസം. പൗരാണികകാലത്ത് വനത്തിലേക്ക് പോവുകയെന്നതായിരുന്നു രീതി. പ്രകൃതിയില്‍നിന്നുത്ഭവമായത് പ്രകൃതിയില്‍തന്നെ വിലയം പ്രാപിക്കണമെന്ന പ്രകൃതി നിയമം അനുസരിക്കുകയാണ് ഇതിലൂടെ. കാട്ടുതീ, പേമാരി, കൊടുങ്കാറ്റ്…. ഏതാണ് അന്തകനായി വരുന്നതെന്നറിയുവാനാവില്ല. മഹാഭാരതയുദ്ധം കഴിഞ്ഞു. യുധിഷ്ഠിരന്‍ രാജാവായി. ധൃതരാഷ്‌ട്രര്‍, ഗാന്ധാരി, കുന്തി തുടങ്ങിയവര്‍ വനവാസത്തിന് പോയി. അവര്‍ കാട്ടുതീയില്‍ വെന്തുമരിച്ചു.
ആധുനിക മനുഷ്യന്‍ ഇങ്ങനെ ചെയ്യണമെന്നില്ല. പോകണമെന്നുണ്ടെങ്കില്‍ തന്നെ കാടെവിടെ? മുഴുവന്‍ വെട്ടിവെളുപ്പിച്ചു. ജട, കാഷായവസ്ത്രം, ഭസ്മ-ചന്ദന-സിന്ദൂര ലേപനങ്ങള്‍ ഒക്കെയുണ്ടെങ്കിലേ സന്യാസിയാവൂ എന്നില്ല. മനോ-വാക്-കായങ്ങളിലുള്ള നിയന്ത്രണമാണാവശ്യം. വീടുവിട്ടുപോകണമെന്ന് നിര്‍ബന്ധമില്ല. സദ്ചിന്തയും സദ്വികാരവും സദ്പ്രവൃത്തിയുമാവണം കൈമുതല്‍. ചെയ്തുകൂട്ടിയ അരുതായ്‌മകള്‍ക്കുള്ള പശ്ചാത്താപവും പ്രായശ്ചിത്തവും കൂടിയാണത്. ഇവിടെ ആയുര്‍സന്ധ്യ ആരംഭിക്കുന്നു.
ഉദയവും അസ്തമയവും എന്നും ഒരേ സമയത്തല്ല നടക്കുന്നത്. പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം കൂടിയും കുറഞ്ഞും വരും. അതിനനുസരണമായി ഉദയാസ്തമയങ്ങളിലും സമയമാറ്റമുണ്ടാവും. മനുഷ്യന്റെ ഉദയ സമയം (ജനനം) കാലേ കൂട്ടിപ്പറയുവാന്‍ സാധിക്കും. എന്നാല്‍ അസ്തമയം (മരണം) കാലേകൂട്ടിപ്പറയുവാന്‍ സാധ്യമല്ല. ശൈശവ മരണംമുതല്‍ വാര്‍ദ്ധക്യ മരണംവരെ തെളിവ്.
സായംസന്ധ്യയില്‍ നിലവിളക്ക് കൊളുത്തി ചുറ്റുമിരുന്ന് നാമം ജപിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പ്രപഞ്ചത്തെ പ്രകാശത്തില്‍ കുളിപ്പിച്ചുനിര്‍ത്തിയ പകലിനെ യാത്രയാക്കുന്ന ശ്രേഷ്ഠകര്‍മാവുമായിരുന്നു അത്. എന്തിനുവേണ്ടി? മറ്റൊരു പകലിനെ വരവേല്‍ക്കാന്‍. ജീവജാലങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ഊര്‍ജ്ജസ്വലമാക്കിയ സൂര്യദേവനുള്ള യാത്രയയപ്പും കൂടിയാണത്. എങ്ങോ മറയുന്ന സൂര്യനെ അടുത്ത പ്രഭാതത്തില്‍ കാണാമെന്നതിനൊരു ഉറപ്പുമില്ല. അതിനാല്‍, സമുചിതമായി യാത്രയാക്കുകതന്നെ വേണം.
മനുഷ്യശരീരത്തെ കാത്തുരക്ഷിച്ച ജീവനെ, ശരീരമുപേക്ഷിച്ചുപോവുമ്പോള്‍, ആദരപൂര്‍വം പറഞ്ഞുവിടേണ്ടതുണ്ട്. അതിനുള്ള തയ്യാറെടുപ്പിനുള്ള സമയമാണ് ആയുര്‍സന്ധ്യ. അതിനുവേണ്ടി സദ്ചിന്ത, സദ്പ്രവൃത്തി, സദ്വികാരം എന്നിങ്ങനെ മൂന്നുതിരിയിട്ട നിലവിളക്ക് അന്തരംഗത്തില്‍ കൊളുത്തിവയ്‌ക്കണം. മോഹങ്ങളും മമതാബന്ധങ്ങളും ഉപേക്ഷിച്ച്, സംതൃപ്തിയുടെ വെളിച്ചത്തില്‍, വിധിയുടെ ചിറകിലേറി, കണ്ണിനും കണ്ണാടിക്കും അദൃശ്യമായ, അനന്തയുടെ അന്ധകാരത്തിലെവിടെയോ മറഞ്ഞുകിടക്കുന്ന ശാന്തിതീരങ്ങളിലേക്ക് പറന്നുയരാന്‍ ആയുര്‍സന്ധ്യയെ പ്രയോജനപ്പെടുത്തൂ.
















