കോട്ടയം: കേരളത്തിലെ പ്രധാന നദികളിലൊന്നായ മീനച്ചിലാര്‍ മലിനീകരണവും കൈയേറ്റവുംമൂലം നാശത്തിന്റെ വക്കില്‍.
മേലുകാവിന് മുകളിലുള്ള അടുക്കം മലനിരകളില്‍ നിന്നും അരുവികളായി ആരംഭിച്ച് വേമ്പനാട്ടുകായലിലും തുടര്‍ന്ന് അറബിക്കടലിലും ലയിക്കുന്ന ഗൗണാര്‍ എന്ന മീനച്ചിലാര്‍ മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. അടിയന്തിരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ഒരു ജനതയുടെ തന്നെ നാശത്തിലേക്ക് ഇത് എത്തിപ്പെട്ടേക്കാം.ഭരണങ്ങാനം മുതല്‍
പേരൂര്‍ വരെയുള്ള ഭാഗത്ത് ആറിന്റെ അടിത്തട്ട് താഴ്ന്നുപോകുകയുമാണ്.മണല്‍ വാരിയതും പാടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും ആറ്റുതീരം കരിങ്കല്ലുകൊണ്ട് കെട്ടുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇത് നദിയുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനിടയാക്കും. മദ്ധ്യഭാഗങ്ങളില്‍ വന്‍തോതില്‍ തിട്ടയിടിയാനും കാരണമാകും. ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂര്‍. കോട്ടയം നഗരസഭാ പ്രദേശങ്ങളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവയും വന്നടിയുന്നു. നഗരസഭകളിലെ ഓടകളില്‍നിന്നുള്ള മാലിനജലം യാതൊരു ശുദ്ധീകരണവും നടത്താതെ ആറ്റിലേക്കൊഴുകുന്നു. ചിലയിടങ്ങളിലെ കക്കൂസ്, ഫാക്ടറി മാലിന്യങ്ങളും തള്ളുന്നുണ്ട്. പാലങ്ങളും റോഡുകളും ഉള്ളയിടങ്ങളിലും ഇടിയാറായ തീരങ്ങളിലും മാത്രം കരിങ്കല്ലുകെട്ടുകയും മറ്റിടങ്ങളിലെ ജൈവസമ്പത്ത് നിലനിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ആറ്റില്‍ വെള്ളമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന്
നട്ടാശേരിയില്‍ വച്ച് രണ്ടായി പിരിഞ്ഞ് ഒരു കൈവഴി ചുങ്കം വഴിയും മറ്റൊരു കൈവഴി കുമാരനല്ലൂര്‍, കുടമാളൂര്‍ വഴിയും വേമ്പനാട്ടുകായലിലെത്തുന്നു മീനച്ചിലാര്‍. ഇതില്‍ കുമാരനല്ലൂര്‍ മുതലുള്ള നദിയുടെ ഇരുവശങ്ങളും മണ്ണിടിഞ്ഞ് ആഴം കുറയുന്നുവെന്ന് മാത്രമല്ല പായലും പുല്ലും കയറി നദിതന്നെ ഇല്ലാതാകുന്നു. കുടമാളൂരെത്തുമ്പോഴേക്കും നദിയുടെ ഭൂരിഭാഗവും ഈവിധം കാടുകയറിക്കിടക്കുന്നു. മെഡിക്കല്‍ കോളേജിലേക്കും അയ്‌മനം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ വെള്ളം പമ്പു ചെയ്യുന്ന പമ്പുഹൗസിന് സമീപം മാലിന്യവും മൃഗാവശിഷ്ടങ്ങളും കിടന്ന് പുഴുവരിക്കുകയാണ്. പലപ്പോഴും ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യവും തള്ളുന്നു. ഇതിന് താഴെ കമ്പനിക്കടവിലേക്കുള്ള തോട് ഏതാണ്ട് നികന്നു കഴിഞ്ഞു. ഈ തോട്ടിലാണ് കുടമാളൂര്‍ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങള്‍ കുളിച്ചുവന്നിരുന്നത്.
കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രം, ഇരവീശ്വരം ക്ഷേത്രം എന്നിവിടങ്ങളിലെ ആറാട്ടുനടക്കുന്നതും ഇവിടെയാണ്. പുലിക്കുട്ടിശേരി, വല്യാട് ഭാഗത്തുള്ള ജനങ്ങള്‍ നെല്ലുകുത്തി അരിയാക്കുന്നതിനും കൊപ്രാ ആട്ടി വെളിച്ചെണ്ണയുണ്ടാക്കുന്നതിനും വലിയ കെട്ടുവള്ളങ്ങളില്‍ എത്തിയിരുന്നത് കമ്പനിക്കടവിലേക്കായിരുന്നു. ഇന്ന് നീരൊഴുക്ക് നശിച്ച് ഈ തോട് ഇല്ലാതായിരിക്കുന്നു. അടുത്തകാലം വരെ ആലപ്പുഴ-മാന്നാനം ജലപാതയിലൂടെ ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നു. ഇതും പൂര്‍ണ്ണമായും നിലച്ചിരിക്കുന്നു.
ജനലക്ഷങ്ങളുടെ ദാഹമകറ്റിയിരുന്ന ഈ നദി ആശുപത്രി മാലിന്യവും കക്കൂസ് മാലിന്യവുംപേറി ഒഴുക്കുനിലച്ചമട്ടാണ്. ഏക്കല്‍ അടിഞ്ഞ് തുരുത്തുകള്‍ രൂപാന്തരം പ്രാപിക്കുകയാണിവിടെ വൈവിദ്ധ്യമാര്‍ന്ന ജലജീവികളുടെയും മത്സ്യസമ്പത്തിന്റെയും ഉറവിടം കൂടിയാണ് ഈ നദി. ഒരു പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ന്നടിയുകയാണിവിടെ.
നദീസംരക്ഷണത്തിനും ജലപാത പുനര്‍നിര്‍മ്മിക്കുന്നതിനും ആവശ്യമായ നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നുംതന്നെ പ്രായോഗിക തലത്തിലെത്തിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുന്നില്ല.
തണ്ണീര്‍ത്തട സംരക്ഷണവും തോടുകളും നദികളും സംരക്ഷണവുമെല്ലാം കടലാസില്‍ ഒതുങ്ങുന്നു.
ഈ ശുദ്ധജല പ്രവാഹത്തെ സംരക്ഷിക്കുവാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.
















