സനാതന സ്ത്രീ (റെഡി ടു വെയ്റ്റ്)പക്ഷ മുന്നേറ്റവുമായി ബന്ധപ്പെട്ട് അതില്‍ പങ്കെടുത്ത സ്ത്രീകളെ ജാതിപറഞ്ഞു വിമര്‍ശിക്കുന്ന വംശവെറിയന്‍മാരെ സൈബറിടത്തില്‍ കാണുന്നു. ആ ക്യാംപെയ്‌നില്‍ പങ്കെടുത്ത ധാരാളം സ്ത്രീകളുണ്ടായിട്ടും, തങ്ങള്‍ ജനിച്ചുപോയ ജാതിപേരിനൊപ്പം ചേര്‍ക്കപ്പെട്ടിട്ടുള്ള ഏതാനും പേരെ മാത്രം തിരഞ്ഞെടുത്ത് ആക്രമിക്കുന്ന കാഴ്‌ച്ച. അതും കേവലം വിമര്‍ശനമല്ല, വിമര്‍ശകന്റെ ഉള്ളിലെ ജാതിവെറിയും വംശീയതയും അപകര്‍ഷതാ ബോധവും തള്ളിവരുന്ന ഭീകരാക്രമണങ്ങള്‍. അത്ഭുതമെന്ന് പറയട്ടെ, അത്തരം വിമര്‍ശനം നടത്തിയവരൊക്കെ പുരോഗമന വാദികള്‍ എന്നറിയപ്പെട്ടവരായിരുന്നു. ചുവപ്പിന്റെ പുറംമോടിയില്‍ ഒന്നുരുച്ചു നോക്കിയാല്‍ തെളിഞ്ഞു വരുന്ന വംശീയ വിദ്വേഷ പ്രഖ്യാപനങ്ങള്‍.
ഹൈന്ദവ സമൂഹത്തിലെ നായര്‍ വിഭാഗത്തിനിടയില്‍ പണ്ടു നിലനിന്നിരുന്ന സംബന്ധമെന്ന ആചാരമെടുത്താണ് ഈ ചാത്തനേറ്. ഈ വിമര്‍ശക വൃന്ദമാണെങ്കിലോ കിസ്സ് ഓഫ് ലവ്, ലിവിങ് ടുഗതര്‍ എന്നിവയുടെ വക്താക്കളായ ഉത്തുംഗ ഫെമിസ്റ്റുകളും. ഇവരുടെ ഇരട്ടത്താപ്പ് തെളിഞ്ഞുവരുന്നത് ഇവിടെയാണ്. സംബന്ധം എന്നത് പരസ്പര ധാരണയോടെ രണ്ടുപേര്‍ തമ്മില്‍ നിലനിന്നിരുന്ന ബന്ധം മാത്രമാണ്.
അവിടെ സ്ത്രീക്കായിരുന്നു മുന്‍ഗണന. തന്റെ ഇണയെ തിരഞ്ഞെടുക്കാനും ബന്ധം അവസാനിപ്പിക്കാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം അവള്‍ക്കുണ്ടായിരുന്നു. ഇപ്പോഴത്തെ കപട സ്ത്രീവാദികള്‍ ഹൈന്ദവ സമൂഹത്തില്‍ മുമ്പ് സ്ത്രീക്കുണ്ടായിരുന്ന പ്രാമുഖ്യത്തെ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. ജാതീയമായ ശ്രേണീ വ്യവസ്ഥ നമ്മുടെ നാട്ടില്‍ പലവിധ ആചാരങ്ങളും നിര്‍മിച്ചിട്ടുണ്ട്. അവയില്‍ അനാചാരങ്ങള്‍ എന്ന് ആരോപണമുന്നയിക്കപ്പെട്ടവയൊക്കെ കാലാകാലങ്ങളില്‍ തിരുത്തപ്പെട്ടിട്ടുമുണ്ട്.
തിരണ്ടുകല്യാണവും കെട്ടുകല്യാണവും പുളികുടിയും ശൈശവ വിവാഹവും ഉടന്തടിച്ചാട്ടവുമൊക്കെ അങ്ങനെ ഹൈന്ദവര്‍ സ്വയം മാറ്റിയതാണ്. ഹിന്ദു സംസ്‌കാരം അങ്ങനെയാണ്. ഒഴുകുന്ന ജലം പോലെ ചലനാത്മകമാണ്. അല്ലാതെ പ്രാചീനമായ ആചാരങ്ങളെ ദൈവദൂതരാല്‍ എഴുതപ്പെട്ടതാണെന്ന ഒറ്റ ആരോപണത്താല്‍ പുനഃപരിശോധനകള്‍ക്ക് ഇടംനല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്ന, കെട്ടിക്കിടക്കുന്ന ഒരു ജലാശയമല്ല. കെട്ടിക്കിടക്കുന്ന വെള്ളം ദുഷിക്കും. കാലഘട്ടത്തിനനുസരിച്ചു പരിശോധിക്കപ്പെടാത്ത ശീലങ്ങള്‍ അതതു സമൂഹത്തെ ദുഷിപ്പിക്കും എന്നെല്ലാമാണ് നമ്മുടെ പൊതുധാരണ എന്നിരിക്കെ മറുവശം കൂടിപ്പറയാം.
നമ്പൂരി സംബന്ധം എന്നു വിമര്‍ശകര്‍ കൊട്ടിഘോഷിക്കുന്ന സങ്കല്‍പ്പത്തിന്, ആ വ്യവസ്ഥ ഇല്ലാതായി ഒരു നൂറ്റാണ്ടാകാറായിട്ടും, ഇന്നും മറുപടി പറയേണ്ടി വരുന്നവരാണ് ആ ഒരു വിഭാഗത്തിലെ സ്ത്രീകള്‍. തങ്ങള്‍ മനസാ വാചാ കര്‍മ്മണാ ഭാഗമാകാത്ത, നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവങ്ങള്‍ ഇന്നും ചില സാമൂഹ്യ ദ്രോഹികള്‍ക്ക് പരിഹാസശരമുതിര്‍ക്കാനായി ആയുധമാകുന്നു.
പുരോഗമനക്കാര്‍ പറയുന്ന പോലെയുള്ള ഒരു സംബന്ധമുണ്ടെങ്കില്‍ അവര്‍ ഇന്ന് നമ്മില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇന്നത്തെ ലിവിങ് ടുഗെതര്‍ എന്ന അതിപുരോഗമന സമ്പ്രദായം നൂറ്റാണ്ടുകള്‍ മുന്നേ അനുഭവിച്ചവരല്ലേ ആ സ്ത്രീകള്‍? യഥാര്‍ത്ഥത്തില്‍ അവര്‍ ഫെമിനിസ്റ്റുകളല്ലേ? നിങ്ങള്‍ പുറത്തു പറയുന്ന രാഷ്‌ട്രീയത്തോട് എന്തെങ്കിലും മാനസിക ഐക്യം പുലര്‍ത്തുന്നുണ്ടെങ്കില്‍ ആ സ്വതന്ത്ര സ്ത്രീകളോട് ചേര്‍ന്ന് നില്‍ക്കുകയല്ലേ വേണ്ടത്? ആ സ്ത്രീകളോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുകയല്ലേ വേണ്ടത്? അതൊന്നും ചെയ്യാതെ സ്വാതന്ത്ര്യം അറിഞ്ഞ സ്ത്രീകളെ പരിഹസിക്കുന്നത് എവിടുത്തെ രാഷ്‌ട്രീയമാണ്? പുരോഗമനം പുറംപൂച്ചാക്കിയ നിങ്ങള്‍ വേട്ടക്കാരാണ്.
വേട്ടയാടലുകളുടെ മറ്റൊരു രൂപം തന്നെയാണ് നിങ്ങളുടെ അപഹാസവും. പേരിനൊപ്പം മേനോന്‍, പിള്ള, നായര്‍ എന്നൊക്കെയുള്ള പദങ്ങള്‍ ഉള്ളവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ല. അഥവാ അവര്‍ അഭിപ്രായം പറയണമെങ്കില്‍ ഓലക്കാല്‍ ശീലക്കാല്‍ പാടി ക്രമത്തില്‍ മുന്നോട്ട് വന്നു, നിങ്ങളെ താണുവണങ്ങി മന്വന്തരങ്ങള്‍ക്കപ്പുറത്തുള്ള സകല വ്യവഹാരങ്ങളും മോശമാണെന്ന പറയണമെന്നാണോ? നിങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള സകലതിനും അവര്‍ മറുപടി പറയണമെന്ന് പറയുന്നതു എവിടുത്തെ നീതിയാണ്? നൈതികമായ ഇത്തരം സമസ്യകള്‍ നിലനില്‍ക്കെ രതി മൂലബിന്ദുവായി വരുന്ന സംബന്ധങ്ങള്‍ക്കു മറ്റൊരു തലം കൂടിയുണ്ട്. ഭൂമികേന്ദ്രീകൃത ആചാര നിബന്ധ സാമൂഹിക വ്യവസ്ഥയില്‍ തലപ്പത്തുള്ള ക്‌ളാസ് മുട്ടിയാല്‍ തുറക്കാത്ത ഒരു വാതിലുകളും ഒരുനാട്ടിലും അന്നില്ലായിരുന്നു.
അഥവാ ഭൂസുരനെ തടയാന്‍ കെല്‍പ്പുള്ള ഓടാമ്പലുകള്‍ ഒരു ജാതിയുടെയും അറപ്പുരകള്‍ക്ക് ഉണ്ടായിരുന്നില്ല. വരേണ്യ വര്‍ഗം ഏതെങ്കിലും വീടുകളില്‍ വന്നില്ലെങ്കില്‍ അത് അവിടങ്ങളില്‍ ശീലാവതികളുടെ സമ്മേളനമോ യോദ്ധാക്കളുടെ കാവലോ ഉള്ളതുകൊണ്ടല്ല. ഭൂസുരന് അവരെ വേണ്ടായിരുന്നു എന്നു മാത്രമാണ്. അതേപോലെതന്നെ ലന്തക്കാരുടെയും പറങ്കികളുടെയും ത്വക് മാംസ രക്താസ്ഥി വീണ്മൂത്ര രേതസ്സുകളില്‍ ദിവ്യത്വം കണ്ടെത്തിയിരുന്ന ശീമയിലെ പൈതൃകത്തില്‍ അഭിമാനിക്കുന്നവര്‍ ഇപ്പോഴും നമ്മുടെയിടയില്‍ ഉണ്ട്. ഒരു ഹിന്ദുവും ആ സ്ത്രീകളെ അപഹസിക്കില്ല.
അവരെ കുറ്റം പറയില്ല. അവരുടെ പിന്‍മുറക്കാരെ അവഹേളിക്കില്ല. കാരണം സമൂഹം രൂപപ്പെട്ട പ്രക്രിയയില്‍ പലതും നടന്നിട്ടുണ്ടാവും. അതെടുത്ത് സ്വന്തം രാഷ്‌ട്രീയ ലാഭത്തിനു പ്രയോഗിക്കുന്ന ശീലം ഹിന്ദുവിനില്ല. ഇതേ വിഷയത്തില്‍ ജാതിമതവംശവെറിയുടെ സോപാനമേറി ഇവിടുത്തെ അടിസ്ഥാന ജനതയെ കല്ലെറിയുന്ന മറ്റൊരുവിഭാഗം ടിപ്പു ഫാന്‍സ് അസോസിയേഷനാണ്. അക്രമിയും അധിനിവേശകനും വര്‍ഗീയഭ്രാന്തനുമായ ടിപ്പു സുല്‍ത്താനെ പോലെ ഇത്രയേറെ വെള്ളപൂശപ്പെട്ട കഥാപാത്രം ഭാരത ചരിത്രത്തില്‍ വേറെ ഇല്ല.
ആരെയാണോ അയാള്‍ ആക്രമിച്ചത്, ആരെയാണോ അയാള്‍ മുച്ചൂടും തകര്‍ത്തത് ആ ഇരകളുടെ പിന്‍മുറക്കാരെക്കൊണ്ട് വേട്ടക്കാരന്റെ അപദാനങ്ങള്‍ പാടിക്കുന്ന വിശകലന വിദ്യ. പാഠ്യപദ്ധതിയില്‍ ആക്രമിയുടെ മഹത്വം ഇരകളെക്കൊണ്ടു ഉരുവിട്ടു ശീലിപ്പിക്കുന്ന ചരിത്ര നിര്‍മാണം. ഭാഷാപണ്ഡിതനായ പി. കെ. ബാലകൃഷ്ണന്‍ മുതല്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ കെ. കെ. എന്‍. കുറുപ്പ് വരെയുള്ളവര്‍ ഈ വെള്ളപൂശലില്‍ തങ്ങളുടെ പങ്ക് വഹിച്ചവരാണ്. അവര്‍ നിരന്തരം മുന്നോട്ട് വെക്കുന്ന ഒരു വാദം ടിപ്പു സുല്‍ത്താന്‍ ബഹുഭര്‍തൃത്വം നിര്‍ത്തലാക്കി എന്നതാണ്.
ബഹുഭാര്യാത്വം അനുവദിക്കുന്ന മതക്രമത്തിന്റെ ഭാഗമായി നിന്ന്, അതിന്റെ സൗകര്യങ്ങള്‍ നുകര്‍ന്ന് എതിര്‍ലിംഗത്തിന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതാണോ നവോത്ഥാനം? യാതൊരു മത സദാചാര വിലക്കുകളും ഇല്ലാതെ ജീവിച്ച സമൂഹത്തെ വാള്‍ വീശി ഭയപ്പെടുത്തി കേവലം മതയുക്തി കൊണ്ട് തളച്ചതാണോ പുരോഗമനം?
അത്തരക്കാരോടായി എനിക്കു പറയാനുള്ളത് ഇത്രമാത്രമാണ്:
നിങ്ങളുടെ പുരുഷന്മാര്‍ അഞ്ചും കെട്ടും പത്തും കെട്ടും ഇഎംഎസിന്റെ ഒളെയും കെട്ടും എന്നു കേരളത്തിലെ തെരുവില്‍ അലറി വിളിച്ചപ്പോള്‍ സപത്‌നീ സമ്പ്രദായമവസാനിപ്പിക്കാന്‍ മുന്‍ കയ്യെടുത്തവരാണ് ഞങ്ങളുടെ പുരുഷന്മാര്‍. നിങ്ങളുടെ മാതൃകാ പുരുഷന്‍ ഔറംഗസേബ് സ്വന്തം സോദരി ജഹാനരയെ ഇരുമ്പഴിക്കുള്ളില്‍ അടച്ചപ്പോള്‍ ഇവിടെ ഞങ്ങളുടെ രാജകുമാരിമാര്‍ ഉമയമ്മയും, ഗൗരി ലക്ഷ്മീ ഭായിയും, ഗൗരി പാര്‍വതീ ഭായിയും, സേതുലക്ഷ്മീ ഭായിയും രാജ്യം ഭരിക്കുകയായിരുന്നു. നിങ്ങളുടെ സ്ത്രീകള്‍ കരിമ്പടത്തില്‍ മൂടി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ സ്വതന്ത്രരാണ്.
നിങ്ങളുടെ സ്ത്രീകള്‍ കറുത്ത ശീലക്കുള്ളിലും ശ്വാസം മുട്ടിക്കുന്ന കോര്‍സെറ്റിനുള്ളിലും ഗദ്ഗദമൊതുക്കി കഴിയുമ്പോള്‍ മറക്കുടകളുടെ മഹാനരകങ്ങള്‍ വലിച്ചെറിഞ്ഞവരാണ് ഹിന്ദു സ്ത്രീകള്‍. അതിനവര്‍ക്ക് ധൈര്യം പകര്‍ന്നവരാണ് ഞങ്ങളുടെ ആണുങ്ങള്‍.
ഞങ്ങള്‍ക്ക്, ഹിന്ദു സ്ത്രീകള്‍ക്ക് ഉറപ്പുണ്ട്, ആന്‍സിബ ഹസ്സന്റെയും നസ്രിയയുടെയും പ്രൊഫൈല്‍ ഫോട്ടോകളുടെ താഴെ തട്ടമിടാനുള്ള ഫത്വകളുമായി മുല്ലമാര്‍ പൂണ്ടുവിളയാടുന്ന പോലെ ഞങ്ങളുടെ പ്രൊഫൈലുകളില്‍ ‘നിനക്കൊരു മറക്കുട പിടിച്ചുകൂടെ പെണ്ണേ’ എന്ന ഭീഷണിയുമായി ഒരാണും റാകിപ്പറക്കില്ല.
അതുകൊണ്ടു ഹിന്ദുസമൂഹം എന്നോ മറന്ന ആചാരങ്ങളെ നിങ്ങള്‍ ഇടക്കിടെ ഇങ്ങനെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം. അത് ഞങ്ങളില്‍ പൂര്‍വികര്‍ നടന്ന കനല്‍വഴികളുടെ ഓര്‍മകള്‍ നിറക്കും. നിരവധിയനവധി നവീകരണങ്ങള്‍ നടന്ന ഒരു ചലനാത്മക സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ആശ്വാസം തോന്നിക്കും. അത് ഞങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കും.
















