ന്യൂദല്‍ഹി: മുന്‍ എക്സൈസസ് മന്ത്രി കെ.ബാബുവിനെ കുടുക്കിയത് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന 2015ലെ ബിനാമി ഇടപാട് നിരോധന ഭേദഗതി നിയമം. കടുത്ത വ്യവസ്ഥകള്‍ അടങ്ങിയ നിയമം ആഭ്യന്തര സാമ്പത്തികരംഗത്തെ കള്ളപ്പണം കണ്ടെത്താന്‍ സഹായകമാണ്. നികുതി വെട്ടിച്ച് ശേഖരിച്ച സ്വത്തുവകകള്‍ കണ്ടുകെട്ടാനും വന്‍തുക പിഴ ചുമത്താനും പുതിയ നിയമം വഴി സാധിക്കും.
പേര്‍ഷ്യന്‍ വാക്കായ ബിനാമിയുടെ അര്‍ത്ഥം പേരില്ലാത്തത് എന്നാണ്. ബിനാമി നിരോധന നിയമത്തില്‍ ബിനാമി എന്ന വാക്ക് ലക്ഷ്യമിടുന്നത്, ഒരു ഇടപാടില്‍ പ്രയോജനം ലഭിക്കുന്ന ആളുടെ പേരിന് പകരം മറ്റൊരു പേരില്‍ ഇടപാട് നടത്തുന്നതിനെയാണ്.
എന്താണ് ബിനാമി ഇടപാട്?
ഒരു ആസ്തി ഒരാളുടെ പേരില്‍ വാങ്ങുകയും മറ്റൊരാള്‍ തുക മുടക്കുകയും ചെയ്യുന്ന ഇടപാടാണ് ബിനാമി. നേരിട്ടോ അല്ലാതെയോ ആസ്തിയുടെ പ്രയോജനം ലഭിക്കുന്ന വ്യക്തി പണം മുടക്കിയ ആളായിരിക്കും.
ബിനാമി ആസ്തിയില്‍ പെടുന്നത്
പങ്കാളിയുടേയോ മക്കളുടേയോ പേരില്‍ ഉറവിടം വെളിപ്പെടുത്താത്ത പണം ഉപയോഗിച്ച് വാങ്ങുന്ന വസ്തുക്കള്‍, സഹോദരങ്ങളുമായോ ബന്ധുക്കളുമായോ ചേര്‍ന്ന് ഉറവിടം വെളിപ്പെടുത്താത്ത പണം ഉപയോഗിച്ച് വാങ്ങുന്ന വസ്തുക്കള്‍, മറ്റൊരാള്‍ക്ക് വേണ്ടി വാങ്ങുന്ന വസ്തുവകകള്‍, ബിനാമി വ്യക്തിയുടെ പേരിലുള്ള മാറ്റാവുന്നതും മാറ്റാനാവാത്തതുമായ ആസ്തികള്‍, പ്രത്യക്ഷവും അപ്രത്യക്ഷവുമായത്, എന്തെങ്കിലും അവകാശമുള്ളത്, നിയമപരമായ രേഖകളുള്ളത്, സ്വര്‍ണ്ണമോ മറ്റു സാമ്പത്തിക ഇടപാടുകളോ ബിനാമി വസ്തുക്കളായി കണക്കാക്കും.
പിഴയും ശിക്ഷയും
ഡപ്യൂട്ടി ഇന്‍കം ടാക്സ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ബിനാമി സ്വത്താണോ അല്ലയോ എന്ന കാര്യം പരിശോധിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഉന്നതാധികാരമുള്ള അതോറിറ്റിക്ക് കൈമാറും. ഒരു വര്‍ഷത്തിനുള്ളില്‍ ആസ്തികള്‍ ബിനാമിയാണോ അല്ലയോ എന്ന് അതോറിറ്റി തീരുമാനം പ്രഖ്യാപിക്കണം. ബിനാമിയാണെന്ന് കണ്ടെത്തിയാല്‍ ആസ്തി കണ്ടുകെട്ടും. ബിനാമി സ്വത്തുടമയ്ക്കും ബിനാമിയായ ആള്‍ക്കും ഒരുവര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം. ബിനാമി സ്വത്തുക്കളുടെ വിപണി വിലയുടെ 25 ശതമാനം വരെ പിഴയീടാക്കും. തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടും.
ഈ നിയമപ്രകാരം കേരളത്തില്‍ വിജിലന്‍സ് എടുത്ത ആദ്യകേസാണ്, ബാബുവിന്റേത്. അതുകൊണ്ടാണ്, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, ആദായനികുതി, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ക്കു കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: