പൊന്‍കുന്നം: പൊന്‍കുന്നത്തും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. ചിറക്കടവ്, വാഴൂര്‍, എലിക്കുളം മേഖലകളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലായി ഉള്ളത്. നായ്ക്കള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതു മൂലം അതിരാവിലെ പത്രവിതരണം നടത്തുന്നവര്‍, പ്രഭാതസവാരിക്കിറങ്ങുന്നവര്‍, സ്കൂളിലേക്കു പോകുന്ന കുട്ടികള്‍ എന്നിവരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.
കഴിഞ്ഞ ദിവസം പൊന്‍കുന്നത്തു നിന്ന് മാന്തറയ്ക്കു സ്കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനി എതിരേ വന്ന ബസിനു സൈഡ് കൊടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ പാതയോരത്ത് നായക്കൂട്ടമുണ്ടായിരുന്നതിനാല് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു വീണ് അപകടമുണ്ടായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 17-ാം മൈല്‍ ഇളമ്പള്ളിക്കവലയ്ക്കു സമീപം ദേശീയപാതയില്‍ യുവതി ഓടിച്ച സ്കൂട്ടറിനു മുന്നിലേക്കു നായ്ക്കള്‍ ചാടിയെങ്കിലും തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. സ്കൂട്ടറിനു പിന്നാലെയെത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടമൊഴിവാകാന്‍ കാരണം.
എലിക്കുളം പഞ്ചായത്തിലെ കൂരാലിയിലും പനമറ്റം ഗവ. സ്കൂളിലേക്കു പോകുന്ന വഴിയിലും വായനശാലാ പരിസരത്തും നായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികളെ നായകള്‍ ഓടിച്ചെങ്കിലും കടിയേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടു.
ഗ്രാമപ്രദേശങ്ങളിലെ ഇടറോഡുകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും അമ്മമാര്‍ ഭീതിയോടുകൂടിയാണ് കൊച്ചുകട്ടികളെ അംഗനവാടികളിലെത്തിക്കുന്നത്. പ്രദേശങ്ങളിലെ മിക്ക റോഡുകളിലും കവലകളിലും നായ്ക്കള്‍ കൂട്ടത്തോടെ വിഹരിക്കുമ്പോഴും ഇവയെ നിയന്ത്രിക്കുവാന്‍ തദ്ദേശസ്വയംഭരണ അധികാരികളോ ആരോഗ്യവകുപ്പ് അധികൃതരോ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പൊന്‍കുന്നം ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്ക്കളെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിടികൂടി ആരോഗ്യവകുപ്പ് അധികൃതര്‍ വന്ധ്യംകരണത്തിനു വിധേയമാക്കിയിരുന്നു. ഇതിനു ശേഷം ടൗണില്‍ നായശല്യത്തിന് നേരിയ കുറവുണ്ടായിട്ടുണ്ട്. ടൗണ്‍ഹാള്‍ റോഡിലും കെവിഎംഎസ് കവലയിലും ഇപ്പോഴും നായകള്‍ തമ്പടിച്ചിരിക്കുകയാണ്.
പാലാ നഗരസഭ സ്വീകരിച്ച പോലെ അലഞ്ഞു തിരിയുന്ന പട്ടികള്‍ക്കായി ഷെല്‍ട്ടറുകള്‍ പണിയുവാന്‍ അധികാരികള്‍ തയാറായാല്‍ ജനങ്ങളുടെ ആശങ്കയൊഴിവാക്കി സൈ്വര്യജീവിതം ഉറപ്പാക്കുവാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: