കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുന്ന കോഴിക്കോട് സ്വപ്നനഗരിയില്‍ ഇന്ന് ഭൂമി പൂജയും പന്തലിനുള്ള കാല് നാട്ട് കര്‍മ്മവും നടക്കും. കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിക്കും.
രാവിലെ ഒന്‍പതിന് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി, മറ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. സ്വാഗതസംഘ രൂപീകരണ സമ്മേളനം 31ന് വൈകിട്ട് നാലിന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ ചേരും. 140 നിയോജക മണ്ഡലങ്ങളിലും ബൂത്ത് ഉപരി പ്രവര്‍ത്തകരുടെ സമ്മേളനം സപ്തംബര്‍ ഒന്നിന് നടക്കും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്ട് കുമ്മനം രാജശേഖരന് നിര്‍വഹിക്കും. തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍, തൃശൂരില്‍ സി.കെ. പത്മനാഭന്, കോഴിക്കോട്ട് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ്, കണ്ണൂരില്‍ വി. മുരളീധരന്, നളിന്‍കുമാര്‍ കട്ടീല്‍ എംപി തുടങ്ങിയ നേതാക്കള്‍ പ്രവര്‍ത്തക സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ദേശീയ കൗണ്‍സില്‍ യോഗം സംസ്ഥാനത്ത് വൈചാരിക മുന്നേറ്റത്തിനുള്ള അവസരമായി മാറ്റും. അതിനായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ബിജെപി സമ്പര്‍ക്കം നടത്തും. സപ്തംബര്‍ അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള ദിവസങ്ങളിലാണ് സമ്പര്‍ക്കയജ്ഞം. സംസ്ഥാന ഭാരവാഹികള്‍ വിവിധ ഭാഗങ്ങളില്‍ ഇതിന് നേതൃത്വം നല്‍കും.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനമായ സപ്തംബര്‍ 11 ന് പതാകാദിനമായി ആചരിക്കുമെന്നും എം.ടി. രമേശ് അറിയിച്ചു. ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് വി.വി. രാജന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: