എരുമേലി: തോട്ടത്തില്‍ പുല്ല് മേയുന്നതിനിടെ തെരുവ് നായയുടെ കടിയേറ്റ പശു ചത്തു. ഇരുമ്പൂന്നിക്കര സ്വദേശിയും, ചെമ്പകപ്പാറ കെ.വി.റ്റി. എസ്റ്റേറ്റിലെ സൂപ്പര്‍വൈസറുമായ വെള്ളറ വീട്ടില്‍ വേലായുധന്റെ പശുവാണ് ചത്തത്.
ഇന്നലെ പതിവ് പോലെ പുല്ല് മേയുന്നതിനായി തോട്ടത്തില്‍ കെട്ടിയ പശു സമീപത്തുള്ള വീട്ടുകാരെ കുത്താന്‍ ശ്രമിച്ചതും, അസ്വാഭാവികമായി പരാക്രമവും കാട്ടാന്‍ തുടങ്ങിയതാണ് വീട്ടുകാരെ ആശങ്കയിലാക്കിയത്.
ഇതിനിടെ എരുമേലി മൃഗാശുപത്രിയിലെ ഡോ. അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പശുവിന് പേവിഷ ഏറ്റതാണന്ന് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ തെരുവ് നായ ഈ പശുവിന്റെ അടുത്തെത്തി പിന് കാലിലും, ചെവിയിലും കടിക്കുന്നതും തോട്ടത്തിലെ ജീവനക്കാര്‍ കണ്ടിരുന്നു. എന്നാല്‍ ചത്ത പശുവിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നായയുടെ കടിയേറ്റിരിക്കാമെന്നും ഡോ. അനില്‍ പറഞ്ഞു.
ഇന്നലെ മരുന്ന് നല്‍കിയെങ്കിലും ഉച്ചയോടെ കുഴഞ്ഞുവീണ് പശു ചത്തു. കൊടിത്തോട്ടം ഖരമാലിന്യ സംസ്ക്കരണ പ്ലാന്റിലെ മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളാണ് പശുവിനെ കടിച്ചതെന്നും വേലായുധന് പറഞ്ഞു. മൂന്നു മാസം മുന്‍പ് മറ്റൊരു പശുക്കിടാവും ഇതേപോലെ ചത്തുപോയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: