കോഴിക്കോട്: സ്വകാര്യ ബസ്സുടമകളുടെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മറ്റു ബസ്സുടമസംഘടനകളുമായി ചേര്‍ന്ന് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം. സ്വാകര്യ ബസ്സുകളുടെ നികുതി, സീറ്റിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്ന രീതി മാറ്റി തറവിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുവാനുള്ള തീരുമാനം നികുതി 50 ശതമാനത്തിലധികം വര്‍ദ്ധിക്കുന്നതിന് കാരണമാകും. തറവിസ്തീര്‍ണ്ണം നിശ്ചയിക്കുന്നത് ബസ്സ് മൊത്തം ഉപയോഗിക്കുന്ന റോഡിന്റെ സ്ഥലത്തിന് മുഴുവന്‍ വേണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കണം. ഡ്രൈവര്‍ കാബിനും,എന്‍ജിന്‍ റൂമും ഒഴിവാക്കി മാത്രമേ തറവിസ്തീര്‍ണ്ണം കണക്കാക്കാവൂ എന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓട്ടോറിക്ഷ മുതല്‍ ടൂറിസ്റ്റ് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ക്കൊന്നും സംസ്ഥാനത്ത് നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല.സ്വകാര്യ ബസ്സുകളില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും നികുതി വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനം സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായത്തെ തകര്‍ക്കും. പൊതുഗതാഗത സംവിധാനം സംസ്ഥാനത്ത് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നും യോഗം അഭിപ്രായപ്പെട്ടു. സ്‌പെയര്‍ പാര്‍ട്‌സുകളുടെവില വര്‍ദ്ധനവ് ജീവനക്കാരുടെ ശമ്പളം, ഇന്‍ഷൂറന്‍സ് വര്‍ദ്ധനവ്, പുതിയ ബസ്സുകളുടെ വില വര്‍ദ്ധനവ് തുടങ്ങി സ്വകാര്യബസ്സുകളുടെ നടത്തിപ്പിന് ആവശ്യമായ എല്ലാ മേഖലകളിലും ഭീമമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ടി. ഗോപിനാഥന്‍, പി.കെ. മൂസ, എന്‍.വിദ്യാധരന്‍, കെ. രാധാകൃഷ്ണന്‍, വി.എസ്. പ്രദീപ്, മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















