ഈശ്വരൻ സഗുണനും അതേ സമയം ഗുണാതീതനുമാണ്.ഗുണാതീതനായ ഈശ്വരൻ ശുദ്ധ ചൈതന്യമാണ്. അദൈ്വതവേദാന്തത്തിലെ പരമാത്മാവാണ്. ഈ പരമാത്മാവ് തന്നെയാണ് ഭക്തന്റെ ഇഷ്ട
ദേവതയായിത്തീരുന്നത്. യാതൊന്നിനോടും ബന്ധപ്പെടാതെ സർവ സാക്ഷിചൈതന്യമായ് വർത്തിക്കുകയാണ് സദാപി. ഗുണാതിതനായ ഈശ്വരൻ ഭക്തി നിർഭരതയോട് കൂടി ഈശ്വരനെ സമീപിക്കുന്ന ഭക്തന് ഈശ്വരൻ വാത്സല്യനിധിയായ മാതാവോ, പിതാവോ ആയിത്തീരും. പ്രചോദക ശക്തിയായിത്തീരും. കരുണാമയനായ മാർഗ്ഗദർശിയായി പരിണമിക്കും. സന്തത സഹചാരിയായി മാറും. ഭക്തന്റെ ബുദ്ധിയിൽ ഇവിടുന്ന് വിവേക ശക്തിയായി സ്വയം പ്രകാശിച്ച് അയാളെ ധർമ്മസരണിയിൽ നയിക്കും.
മാനുഷികമായ പരിമിതികളോ അപൂർണ്ണതകളോ ഒരിക്കലും ഈശ്വരനിൽ ആരോപിക്കരുത്. എന്തെന്നാൽ ഈശ്വരൻ പരമശക്തനും പരിപൂർണ്ണനുമാണ്. എന്നാൽ നിങ്ങൾക്ക് ഈശ്വനോട് മാനുഷിക ഭാവത്തിൽ ബന്ധം പുലർത്താവുന്നതാണ്. അത്തരം ഗാഢമായ ബന്ധത്തിലൂടെടെയാണ് ഈശ്വരൻ എളുപ്പത്തിൽ അഭിഗമ്യനായി ത്തീരുന്നത്. പിതൃഭാവത്തിലോ മാതൃഭാവത്തിലോ ഗുരുഭാവത്തിലോ ഈശ്വരനെ പരിഗണിച്ച് ബന്ധം പുലർത്തുന്നത് വഴി നിങ്ങളുടെ അഹങ്കാരം ക്ഷയിച്ച് നാമാവശേഷമായിത്തീരും. അപ്പോൾ പൂർണ്ണമായും ഈശ്വരനിയന്ത്രണത്തിന് വിധേയനായിത്തീരും.
പരമാത്മാവ് മാതൃഭാവത്തിൽ ശക്തിയോ ദേവിയോ ആണ്. ദേവിയെ വേദങ്ങളിലും പ്രകീർത്തനം ചെയ്യുന്നുണ്ട്. അദൈ്വതവാദികളിൽ അഗ്രേസരനായ ശ്രീ ശങ്കരൻ രചിച്ച സ്‌ത്രോസ്ത്രങ്ങളിൽ സമാരാദ്ധ്യങ്ങലായ വിഭൂതികളോടൊപ്പം ഭക്തിയുടെ മഹോന്നത പദവിയും വ്യക്തമാക്കിയിരിക്കുന്നു, ദേവി സഗുണതേജസ്സോടെ പ്രത്യക്ഷപ്പെടുമെങ്കിലും ദേവി നിർഗുണ ശക്തി തന്നെയാണ്. പരബ്രഹ്മം തന്നെയാണ്. ദേവിയെ നിങ്ങൾ പരാശക്തിയായി ഭാവനചെയ്യുകയും ദേവിയുമായ ഐക്യം പ്രാപിക്കുകയും ചെയ്താൽ നിങ്ങളുടെ എല്ലാ ദൗർബല്യങ്ങളും പലായനം ചെയ്യും. നിങ്ങൾ ശിശുസഹജമായ നിഷ്‌ക്കളങ്കതയോടും സരളതയോടും കൂടി ദേവിയെ ഉപാസിച്ചാൽ മതി. വാത്സല്യപൂർണ്ണമായ മാതൃഭാവത്തെ നിങ്ങൾക്ക് പ്രത്യക്ഷമാക്കിത്തരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: