ജനമേജയൻ ചോദിച്ചു: ‘ജനിച്ചയുടനെ തന്നെ ഈ ദുഷ്ടനാൽ കൊല്ലപ്പെടുവാൻ എന്ത് പാപമാണീ ചെറുപൈതൽ ചെയ്തിട്ടുണ്ടാവുക? ബ്രഹ്മജ്ഞാനിയും ധർമ്മനിഷ്ഠനുമായ നാരദൻ എന്തിനു വേണ്ടി ഈ ഏഷണി കൂട്ടി കംസനെ ദുഷ്ടകർമ്മത്തിനു പ്രേരിപ്പിച്ചു? പാപം ചെയ്തവനും അത് ചെയ്യാൻ കൂട്ടുനിന്നവനും ഒരുപോലെ കുറ്റക്കാരാണ് എന്ന് നാരദന് അറിവില്ലാതെയിരിക്കുമോ? എന്തുകൊണ്ടാണ് ആ കുഞ്ഞിന് ഈ ദുര്യോഗം വന്നണഞ്ഞത്?’
വ്യാസൻ പറഞ്ഞു: ‘നാരദൻ ആകെയൊരു തമാശക്കാരനാണ് എന്ന് ലോകപ്രസിദ്ധമല്ലേ? മാത്രമല്ല ദേവകാര്യത്തിനുവേണ്ടി എന്തുചെയ്യാനും അദ്ദേഹം സന്നദ്ധനുമാണ് താനും. എന്നാൽ ഒരിക്കലും കള്ളം പറയുന്ന ആളല്ല നാരദൻ. കംസൻ ദേവകിക്കുണ്ടായ ആറു കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞത് അവരുടെ ശാപയോഗം കൊണ്ട് മാത്രമാണ്. സ്വായംഭുവമന്വന്തരത്തിൽ മരീചിക്ക് ഊർണ്ണയിൽ ആറു പുത്രന്മാർ ഉണ്ടായി. സ്വപുത്രിയെ പ്രാപിക്കാൻ തുനിഞ്ഞ ബ്രഹ്മാവിനെ നോക്കി അവർ ചിരിച്ചു. ‘നിങ്ങൾ ദൈത്യയോനിയിൽ പിറക്കാൻ ഇടയാകട്ടെ’ എന്ന് ബ്രഹ്മാവ് അവരെ ശപിച്ചു. ആദ്യം അവർ കാലനേമിയുടെ പുത്രന്മാരായിപ്പിറന്നു. പിന്നീടവർ ഹിരണ്യകശിപുവിന്റെ പുത്രന്മാരായി പിറന്നു.
അവർ പൂർവ്വശാപത്തെപ്പറ്റി അറിഞ്ഞതിനാൽ തപസ്സുചെയ്ത് ജ്ഞാനമാർജ്ജിച്ചു. ബ്രഹ്മാവ് അവർക്ക് ദർശനവും വരവും നൽകി. ‘പണ്ട് ഞാൻ കോപത്തിൽ നിങ്ങളെ ശപിച്ചുവെങ്കിലും ഇന്നിതാ നിങ്ങളെ അനുഗ്രഹിക്കാൻ വന്നിരിക്കുന്നു. അഭീഷ്ടവരം സ്വീകരിച്ചാലും’
ബ്രഹ്മാവിന്റെ അനുഗ്രഹത്തിൽ സന്തുഷ്ടരായ അവർ പറഞ്ഞു: ‘ഞങ്ങൾ ദേവന്മാരാലും അസുരന്മാരാലും ഉരഗങ്ങളാലും, മനുഷ്യരാലും, യക്ഷന്മാരാലും സിദ്ധ ഗന്ധർവ്വൻമാരാലും കൊല്ലപ്പെടരുത്. ഇതാണ് ഞങ്ങൾക്ക് വേണ്ട വരം.’ അങ്ങിനെയാകട്ടെ എന്ന് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചയച്ചു.
എന്നാൽ അവരുടെ പിതാവായ ഹിരണ്യകശിപു ക്രുദ്ധനായി മക്കളെ ഉപേക്ഷിക്കുകയാണുണ്ടായത്. ‘എന്റെ വാക്കുകൾ കേൾക്കാതെ അസുരശത്രുവായ ബ്രഹ്മാവിൽ നിന്നും വരമിരന്നു വാങ്ങി ശക്തരായി വന്നിരിക്കുന്നു! ഞാനിതാ നിങ്ങളെ ഉപേക്ഷിക്കുന്നു. പാതാളത്തിൽപ്പോയി സദാ ഉറക്കത്തിൽ കഴിയാൻ ഇടവരട്ടെ. ഷട്ഗർഭന്മാർ എന്ന് നിങ്ങൾ അറിയപ്പെടും. പിന്നീട് സമയമാവുമ്പോൾ ദേവകീ ഗർഭത്തിൽ ഓരോരുത്തരായി ഓരോ വർഷം നിങ്ങൾക്ക് ജന്മമെടുക്കാം. നിങ്ങളുടെ അച്ഛനായിരുന്ന കാലനേമി കംസനായിപ്പിറന്നു നിങ്ങളെ അപ്പപ്പോൾത്തന്നെ കൊന്നുകളയട്ടെ.’ ഇങ്ങനെ ശാപം കിട്ടിയ ആറുപേരാണ് ദേവകിയിൽപ്പിറന്നവർ.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: