കോഴിക്കോട്: പനിബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ 1170 പേരാണ് ജില്ലയിലെ വിവിധ ആസ്പത്രികളില്‍ ചികില്‍സ തേടിയത്. ഇതില്‍ 20 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പനി ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയായിരുന്നു. ചൊവ്വാഴ്ച 820 പേര്‍ക്കാണ് പനി ബാധിച്ചിരുന്നത്. എലിപ്പനി ലക്ഷണവുമായി മൂന്നു പേരാണ് ചികില്‍സ തേടിയെത്തിയത്. ഒളവണ്ണ, വെള്ളിമാടുകുന്ന്, കൊളത്തറ സ്വദേശികളാണ് ചികില്‍സയിലുള്ളത്. ഇതില്‍ കൊളത്തറ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുമായി മൂന്ന് പേര്‍ ചികില്‍സ തേടി. കാരശ്ശേരി, വയലട, മലയമ്മ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനിയുള്ളത്. വളയം ഭാഗത്ത് ഒരാള്‍ക്ക് മലേറിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലു പേര്‍ ചിക്കന്‍പോക്‌സും മൂന്ന് പേര്‍ മഞ്ഞപ്പിത്തവും ബാധിച്ച് ചികില്‍സ തേടി. വയറിളക്ക രോഗവുമായി ഇന്നലെ 261 പേര്‍ വിവിധ ആസ്പത്രികളില്‍ ചികില്‍സതേടി. രോഗബാധയെത്തുടര്‍ന്ന് ബോധവല്‍ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സജീവമാക്കിയെങ്കിലും വീണ്ടും രോഗികളെത്തുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗബാധയുള്ളവരെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കുന്നതിനാല്‍ രോഗം സ്ഥിരീകരിക്കാന്‍ സമയമെടുക്കുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ രോഗിയുമായി അടുത്തിടപഴകിയവര്‍ക്കും ബന്ധുക്കള്‍ക്കും കുത്തിവെപ്പടക്കമുള്ള പ്രതിരോധ നടപടികള്‍ നല്‍കുകയാണ് ചെയ്യുന്നത്. പ്രതിരോധ കുത്തിവെപ്പുകള്‍ വ്യാപകമാക്കിയിട്ടുണ്ട്.
















