കൊട്ടാരക്കര: ‘ഭാരതം വെട്ടിമുറിച്ചു പലതാക്കിമാറ്റുന്നതില്‍ ആനന്ദം കൊള്ളുന്ന വിപ്ലവകാരികളുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പാക്കിസ്ഥാന് ഒത്താശ ചെയ്യുന്ന തീവ്രവാദികളും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് വിഭജനകാലത്തിന് സമാനമായ അവസ്ഥയിലേക്ക് ഭാരതത്തെ തള്ളിവിടാന്‍ കരുക്കള്‍ നീക്കുകയാണന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍പ്രമുഖ് ജെ.നന്ദകുമാര്‍.
കൊട്ടാരക്കരയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അഖണ്ഡഭാരതസ്മൃതിദിനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്മീരിലും ഹൈദരാബാദിലും ജെഎന്‍യുവിലും മാത്രമല്ല കാലടിയില്‍ വരെ ഈ കൂട്ടായ്‌മ കാണാന്‍ കഴിയും. കാലടി സര്‍വകലാശാലയില്‍ ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കരുതെന്ന ആവശ്യവുമായി രംഗത്തുവന്ന എസ്എഫ്‌ഐയും എഐഎസ്എഫും നാളെ മാപ്പിള കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിക്കും. ഇതിനെതിരെ മതം പൊതുജീവിതത്തിന് തടസമായാല്‍ പഴകിയ ടൂത്ത് ബ്രഷുപോലെ ഉപേക്ഷിക്കാന്‍ ശേഷിയുള്ള ദേശീയവാദികളുടെ ഐക്യനിര കെട്ടിപെടുക്കണം.
മുസ്ലീം’ഭീകരവാദികളില്‍ നിന്നേറ്റ സ്റ്റോക്ക് ഹോം സിന്‍ട്രം സിപിഎമ്മിനെ വിട്ടകന്നിട്ടില്ലന്നാണ് ഐഎസില്‍ ചേര്‍ന്നവര്‍ക്കെതിരെയുള്ള അന്വേഷണം പോലും അട്ടിമറിക്കപ്പെട്ടത് സൂചിപ്പിക്കുന്നത്. മാപ്പിളലഹള കാലത്ത് കലാപകാരികളുടെ കത്തിമുനയില്‍ നിന്ന് കാര്യസ്ഥന്റെ മിടുക്ക് കൊണ്ട് രക്ഷപെട്ട ഏലംകുളം മനയ്‌ക്കലെ ഉണ്ണിനമ്പൂതിരിപ്പാട് മുതലുള്ള സിപിഎം നേതാക്കള്‍ മുസ്ലീം ഭീകരവാദികളെ ഭയപ്പെടുന്നു. കാറല്‍ മാര്‍ക്‌സ് ബൗദ്ധിക സത്യസന്ധതയോടെ ഭാരതത്തെകുറിച്ച് എഴുതിയ അറബികള്‍, തുര്‍ക്കികള്‍, ബാര്‍ബേറിയന്‍മാര്‍ തുടങ്ങി ഇന്ത്യയെ ആക്രമിക്കാന്‍ വന്ന എല്ലാവരും ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു എന്നെഴുതിയപ്പോള്‍ തര്‍ജ്ജമയില്‍ ഇന്ത്യാവല്‍ക്കരിക്കപ്പെട്ടു എന്നാണ് ഇഎംഎസ് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും തുല്യപ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അവിടെ ജാതിമതവര്‍ഗ വ്യത്യാസമില്ല. സമൂഹത്തിലെ ചില പോരായ്‌മകളായ സാമ്പത്തിക ജാതി, വിദ്യാഭ്യാസ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. എന്തിനെയും ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഒന്നായി നിന്നിരുന്ന ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിക്കാന്‍ ബ്രിട്ടീഷുകാര്‍ പയറ്റിയതും ഇതേ തന്ത്രമാണ്. അതിനുവേണ്ടിയാണ് ലീഗ് എന്ന കക്ഷിക്ക് മെന്റോ സായ്‌പ് രൂപം നല്‍കിയത്.
കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനം മുതല്‍ വന്ദേമാതരത്തെ നിഷേധിച്ച് കോണ്‍ഗ്രസും ഇതില്‍ പങ്കാളിയായി. ദേശീയതക്കെതിരായ നീക്കം കമ്മ്യൂണിസത്തിന്റെ കൂടപിറപ്പാണ്. എന്നും തീരശീലക്ക് പിന്നിലിരുന്നാണ് അവര്‍ കരുക്കള്‍ നീക്കുന്നത്. ദേശീയതക്കെതിരെ പോരാടാന്‍ ലീഗില്‍ അംഗങ്ങളാകാന്‍ വരെ കേഡറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടിയാണ് സിപിഎം. അതേ ശക്തികള്‍ എല്ലാം വീണ്ടും ഒന്നിച്ചിരിക്കുകയാണ്. അധികാരം തിരിച്ചുപിടിക്കുകയാണ് അവരുടെ ലക്ഷ്യം.’ഭാരതം ശാന്തമായാല്‍ മാത്രമെ ലോകവും ശാന്തമാകുകയുള്ളു. ഈ ശാന്തിക്ക് തടസമായി നില്‍ക്കുന്ന ബ്രേക്ക് ഇന്‍ഡ്യാ ബ്രിഡേഡുകളോട് പോരാടാന്‍ യുവതലമുറ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ.അനില്‍ കെ.തര്യന്‍. അധ്യക്ഷനായിരുന്നു. ജില്ലാസംഘചാലക് ആര്‍.ദിവാകരന്‍, വിഭാഗ് കാര്യവാഹക് വി.പ്രതാപന്‍, സഹകാര്യവാഹക് എസ്.അശോകന്‍, പ്രചാരക് അനീഷ്, ജില്ലാ കാര്യവാഹക് ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
















