ഉത്തരരാമായണമെന്നത് എഴുതിയിരിക്കുന്നത് പുരാണ ശൈലിയിലാണ് ഇതിഹാസശൈലിയിലല്ല. അതിലെ വിഷയങ്ങളെല്ലാം പ്രേരണ ഉളവാക്കുന്നവയല്ല. അവ മനുഷ്യജീവതവുമായി ബന്ധമില്ലാത്ത, ജീവിതഗന്ധിയല്ലാത്ത സംഭവങ്ങളാണ്. രാക്ഷസരിലൂടെയാണ് തുടക്കം എന്നത് അതിന് ഒരു ക്രൗര്യത്തിന്റെ മുഖമുണ്ടാക്കുന്നു.
ദേവതമാരുടെയോ ഋഷിമാരുടെയോ ജീവിതങ്ങളുടെ നല്ല വശങ്ങൾ മനസ്സിൽ പതിയത്തക്ക രീതിയിലല്ല കഥ എഴുതപ്പെട്ടിരിക്കുന്നത്. ഒരു പ്രമുഖ കഥയില്ല. പലയിടത്തുനിന്നും കൂട്ടിച്ചേർത്താണ് പുസ്തകരചന. ഇതെല്ലാം കാണിക്കുന്നത് എഴുതിയയാളോ എഴുതിയവരോ ദീർഘകാല തപസ്സോ സദുദ്ദേശചമോ ഇല്ലാതെ രാമായണകാവ്യത്തിന്റെ ജനപ്രീതിയെ മുതലെടുക്കാൻ വേണ്ടി മാത്രം ആ പേരുചേർത്ത് എഴുതിയതാണ് എന്നാണ്. അതിനാൽത്തന്നെ അതിന് രാമായണകാവ്യത്തിന്റെ ആധികാരികസ്വഭാവം കൽപ്പിക്കേണ്ടതില്ല.
എന്നാലും ഒരു കഥയെന്ന നിലയ്‌ക്ക് അതിൽ എന്തെങ്കിലും നല്ല പാഠങ്ങളോ ഉദാഹരണങ്ങളോ ഉണ്ടെങ്കിൽ ഉപയോഗിക്കാമല്ലോ?
രണ്ടു കഥകൾ തെറ്റായ രീതിയിൽ സന്ദർഭത്തിൽനിന്നും അടർത്തിയെടുത്തും ആധികാരികമെന്നു പറഞ്ഞും ഉത്തരരാമായണത്തിൽനിന്നും എടുത്ത് പല ആക്ഷേങ്ങളും സനാതനധർമ്മത്തിനുനേരെ ചില തൽപരകക്ഷികൾ ഉന്നയിക്കാറുണ്ട്. എന്നാലെന്താണ് വാസ്തവം? ആ കഥാഭാഗങ്ങളെ ആധികാരികമായി കണക്കാക്കിയാൽപോലും സ്വാർത്ഥത്തിന്റെ കണ്ണട മാറ്റിവച്ചാൽ മറ്റൊരു രീതിയിലും കാര്യങ്ങൾ കാണാനാവും.
ശംബുകവധം: ഒരു ബ്രാഹ്മണൻ തന്റെ മകൻ മരിച്ചത് ശ്രീരാമൻ ചെയ്ത ഏതോ തെറ്റിനാലാണെന്ന് ആരോപിച്ച് രാജകവാടത്തിൽ സത്യഗ്രഹമിരിക്കുന്നു. നാരദമഹർഷി ശ്രീരാമനോട് ത്രേതായുഗത്തിന്റെ അന്ത്യകാലത്ത് ബ്രാഹ്മണരും ക്ഷത്രിയരും ചിലവൈശ്യരും തപസ്സും മറ്റും ചെയ്യുന്നുണ്ട്. തപസ്സ് ശൂദ്രരിലേക്ക് കലിയുഗത്തിലാണ് എത്തുക (എത്തില്ലെന്നല്ല). അതിനാൽ ഏതോ അതിർത്തിപ്രദേശത്ത് കാലവും നിയമവും തെറ്റിച്ചു നടക്കുന്ന തപസ്സാണീ ദുർമരണത്തിനിടയാക്കിയതെന്ന് പറഞ്ഞു. പരാതിക്കാരനും വക്കീലും ശ്രീരാമനല്ല എന്നർത്ഥം. തന്റെ രാജ്യം മുഴുവൻ തിരഞ്ഞിട്ടും അധർമ്മമൊന്നും കാണാതെ ശ്രീരാമൻ തെക്കുഭാഗത്തുനിന്നും തിരയുന്നു.
തപസ്വിയെ കണ്ട് പ്രശംസകൾ ചൊരിഞ്ഞ് പരിചയം ചോദിക്കുന്നു. ”ഞാൻ ശംബുകൻ എന്ന ശൂദ്രൻ സ്വർഗ്ഗം കീഴടക്കാനായി തപസ്സുചെയ്യുന്നു.” ഉടനെ ശ്രീരാമൻ അയാളുടെ തലവെട്ടി. ദേവന്മാർ പുഷ്പാർച്ചന ചെയ്തു. സ്വർഗ്ഗം, ദേവന്മാർ എന്നിവരെ കീഴടക്കിയതിനാണല്ലോ രാവണൻ എന്ന ബ്രാഹ്മണനെയും കൊന്നത്. ഒരനുഭവം നേരത്തെയുള്ളതുകൊണ്ട് ഇവിടെ ന്യായം വേഗം നടപ്പിലാക്കിയെന്നു കരുതിയാൽപോെര.
ശ്രീരാമൻ ദേവതാംശവും രാജാവും ആയതിനാൽ ന്യായവിചാരണ നടത്തി ശിക്ഷ നടപ്പാക്കിയപ്പോൾ ശംബുകൻ പാപല്ലൊം അകന്ന് സ്വർഗ്ഗത്തിൽ പോയിരിക്കണമല്ലൊ? അയാളെ പവിത്രമാക്കി ഉദ്ദേശ്യം നടത്തിക്കൊടുത്തു എന്നു കരുതാമല്ലോ? വലിയ ചർച്ചകളൊന്നും നടത്താതെതന്നെ ഈ കഥ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നു കരുതാം. മറ്റൊരിടത്തും ഇത് പിന്തുണക്കപ്പെട്ടിട്ടില്ല.
സീതാത്യാഗം: പൊതുജനങ്ങൾ അങ്ങു സീതയെ വീണ്ടെടുത്തത് വീരകൃത്യമായി കണക്കാക്കുന്നു. എന്നാൽ സീതയെ ഭാര്യയായി കണക്കാക്കുന്നത് മറ്റ് സ്ത്രീകൾക്ക് തെറ്റായ ഒരു ഉദാഹരണമാണെന്നും ചർച്ചചെയ്യുന്നു. ഇനിയിപ്പോൾ എവിടെയെങ്കിലും ഏതു കാരണത്താലാണെങ്കിലും ഒരു കൊല്ലം കഴിഞ്ഞവനു ഭാര്യയായി നിലനിർത്താൻ നിയമമുണ്ടാവുമോ എന്തോ? എന്നവർ പറയുന്നു എന്ന് ഭദ്രൻ എന്ന ചാരൻ രാജാവിനെ അറിയിച്ചു.
ഉടനെ രാജാവായ ശ്രീരാമൻ പൗരന്മാരിൽ ഇത്തരം ആശങ്കയുണ്ടെങ്കിലത് ഉടനെ നീക്കേണ്ടതാണ് എന്ന് ചിന്തിച്ച് മൂന്ന് സഹോദരന്മാരെയും വിളിച്ച് ചർച്ച ചെയ്യുകയും സീതയെ വാൽമീകി ആശ്രമത്തിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. സീത വളരെ സുരക്ഷിതയായി പരാതിയൊന്നും കൂടാതെ പൗരന്മാരെ സഹോദരന്മാരായി കാണണം എന്ന് ശ്രീരാമദേവനോടു പറയുക എന്നുമാത്രം ലക്ഷ്മണനോട് പറഞ്ഞ് ആശ്രമത്തിൽ വസിക്കുന്നു. ലക്ഷ്മണൻ പോവുമ്പോൾ മാത്രമേ സ്ത്രീസഹജമായ കരച്ചിൽ സീതക്കു വരുന്നുള്ളൂ.
പരമരാമഭക്തനായിരുന്ന ശ്രീരാം സുഖ്ദാസ്ജി ഇതിനെ വേറൊരു രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. സീതയെ കാട്ടിൽ കൊണ്ടുകളയാനല്ല വാൽമീകി ആശ്രമത്തിലാക്കാനാണ് ശ്രീരാമൻ പറയുന്നത്. ജനിക്കാനിരിക്കുന്ന കുട്ടികൾക്ക് ഉത്തമസംസ്‌കാരം ജനനം മുതലേ കേട്ടും കണ്ടും വളരാനുള്ള ഉത്തമസ്ഥാനമാണ് ശ്രീരാമദേവൻ വാൽമീകി ആശ്രമം തിരഞ്ഞെടുത്തത് എന്നാണ് സ്വാമിജി മനസ്സിലാക്കുന്നത്.
സംഭവം ഒന്നാണെങ്കിലും കാണുന്നവർ അവരവരുടെ മനസ്സിനനുസരിച്ച് വിവിധ രീതിയിൽ കാണുന്നുവെന്ന് ചുരുക്കം. പിന്നീടുള്ള സംഭവങ്ങൾ-അശ്വമേധ സമയത്ത് ലവകുശന്മാരുടെയും വാൽമീകിമഹർഷിയുടെയും ആഗമനം, രാമായണ ആലാപനം മുതലായവ- ഇത് ശരിയാണെന്ന് തെളിയിക്കുന്നുണ്ടല്ലോ.
മൂന്നാമതും സീതയെ തള്ളിപ്പറയുന്നതും പരിശുദ്ധി തെളിയിക്കാനാവശ്യപ്പെടുന്നതും ഉത്തരരാമായണത്തിന്മേലുള്ള തീവ്രതപസ്സിന്റെ വക്താക്കളായ ജൈനന്മാരുടെ സ്വാധീനമാണ് കാണിക്കുന്നത്. തന്റെ അവതാരോദ്ദേശ്യം പൂർത്തിയായതും ഒരു കാരണമായിക്കാണാം. സീതയോടൊപ്പം ശ്രീരാമനും ശരീരം വെടിയുന്നു. സീത ഭൂമിതത്വത്തിലേക്കും ശ്രീരാമ ശരീരം ജലതത്ത്വത്തിലേക്കും ആണ് ലയിക്കുന്നത് എന്നൊരന്തരം മാത്രം. ശോകപര്യവസായിയുംകൂടിയായ ഉത്തമരാമായണം ഒരു കഥാപുസ്തകം എന്നതിലുപരി ഒരു പരിഗണനയും അർഹിക്കുന്നില്ല എന്നു നമുക്കു ചുരുക്കിപ്പറയാം.
ഇന്നത്തെ സുഭാഷിതം
ആയുഷ്യമാരോഗ്യകരം യശസ്യം സൗഭ്രാതൃകം
ബുദ്ധികരം ശുഭംച
ശ്രോതവ്യമേതന്നിയമേന സദ്ഭിരാഖ്യാന
മോജസ്‌കരമൃദ്ധികാമൈ (വാൽമീകീ രാമായണം)
ഈ സുന്ദര ആഖ്യാനം ദീർഘായുസ്സ്, ആരോഗ്യം, കീർത്തി, സാഹോദര്യം, വിവേകം, ഓജസ്സ് എന്നിവ ഏകുന്നതാണ്. സജ്ജനങ്ങളിത് നിത്യേന ഉന്നതിക്കുവേണ്ടി കേൾക്കേണ്ടതാണ്.
അവസാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: