തിരുവല്ല: നിരോധിത പുകയില ഉത്പന്നങ്ങള്‍ ആയിരം കിലോവരെ പിടികൂടിയിട്ടും പ്രതികള്‍ക്ക് തത്സമയ ജാമ്യവും പിഴ ഇരുനൂറ് രൂപ മാത്രവും. ക്യാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയ്‌ക്കും വിതരണത്തിനും സഹായകരമാകുന്ന നിയമത്തിന്റെ ഈ പഴുതിലൂടെയാണ് ഉത്തരേന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഇവ എത്തുന്നത്.പാന്‍ മുറുക്ക് മുതല്‍ കഞ്ചാവ് ചേര്‍ത്ത ലേഹ്യം വരെ ഈ സൗകര്യത്തിന്റെ മറവില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വില്‍പ്പന നടക്കുന്നു. ഇവയുടെ ഉപഭോഗത്തിനെതിരെ സംസ്ഥാന ഗവണ്‍മെന്റും ,എക്‌സെസ് വകുപ്പും കോടികള്‍ മുടക്കി പരസ്യ പ്രചരണം നടത്തുന്നുണ്ട്. കൂടാതെ സ്‌കൂളുകളിലും കോളേജുകളിലും എക്‌സെസ് ഉദ്യോഗസ്ഥന്‍മാരെ ഉള്‍പ്പെടെ നിയോഗിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. വകുപ്പിന്റെ നേതൃത്വത്തില്‍ രാപ്പകലില്ലാതെ പരിശോധനകളും അറസ്റ്റുകളും നടക്കുന്നു.
.എന്നാല്‍ ആയിരക്കണക്കിന് കിലോ ഉത്പന്നങ്ങള്‍ പിടികൂടിയാലും എക്‌സെസ് വകുപ്പിലെ കോട്പ ആക്ട് അനുസരിച്ച് ഇരുനൂറുരൂപ മാത്രം പിഴ അടച്ച് പ്രതികള്‍ക്ക് കേസില്‍നിന്നും നിസ്സാരമായി രക്ഷപെടാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇന്നലെ എക്‌സെസ് ഉദ്യോഗസ്ഥര്‍ ചെങ്ങന്നൂരിലും തിരുവല്ലയിലുമുള്ള പുകയിലയുടെ വന്‍ ശേഖരവും പ്രതികളെയും പിടികൂടിയിരുന്നു.മാര്‍ക്കറ്റില്‍ അഞ്ച് ലക്ഷം രൂപയ്‌ക്ക മേല്‍ വിലവരുന്ന ഈ ഉത്പന്നങ്ങള്‍ മൊത്ത ചില്ലറ വ്യാപാരം നടത്തിയവര്‍ക്ക് ഇരുനൂറ് രൂപ മാത്രമണ് പിഴ ചുമത്തിയത്.നിയമത്തിന്റെ ഈ പഴുതിലൂടെ പ്രതികള്‍ രക്ഷപെടുകയാണ് ചെയ്യുന്നത്.
















