പുരാണ പ്രസിദ്ധമായ ഒന്നാണ് ഈ പർവതം. മഹാഭാരതത്തിൽ ഇതിനെകുറിച്ച് ഒട്ടേറെ പ്രതിപാദിക്കുന്നുണ്ട്. പതിനേഴായിരം യോജനയുണ്ടത്രേ ഇതിന് ഉയരം. നാം പുറമെനിന്നും മന്ദര പർവതത്തിനെ കാണുന്നപോലെ ഭൂമിയുടെ ചുവട്ടിലേയ്‌ക്കും മുകളിൽ കാണുന്ന അത്ര ആഴത്തിൽ ഇതിന് വേരുണ്ടത്രേ. പാലാഴികടയുന്ന അവസരത്തിലാണ് ഏവരും പാലാഴിയെ പറ്റി അറിയുന്നതുത്തന്നെ.
അന്ന് ശ്രീമഹാവിഷ്ണു പറഞ്ഞിട്ടാണ് വാസുകി മന്ദരപർവതത്തിനെ കടയോടെ പുഴക്കിക്കൊണ്ടുവന്നത്. ആ പർവതത്തിനെ കടകോലാക്കിത്തീർത്ത് വാസുകിയെ പർവതത്തിനെ ചുറ്റി വരിഞ്ഞ് മഥനം തുടങ്ങിയത് ദേവന്മാരും അസുരന്മാരും ഒന്നുചേർന്നിട്ടാണ്. ഇതുപോലെ ദേവന്മാരും അസുരന്മാരും യുദ്ധത്തിനല്ലാതെ ഒരുലക്ഷ്യത്തിന് വേണ്ടി ഒന്നായിനിന്നുകാണില്ല. പാലാഴിയിലെ പ്രസിദ്ധമായ കടയൽ നടന്നുകൊണ്ടിരിക്കവെ കാളകൂടവിഷം വാസുകി ഛർദ്ദിച്ചത് മഹാദേവന് കഴിക്കേണ്ടിവന്നു. കടയുന്നതിനിടയിൽ പർവതം ഉരസി നിരവധി ജലജന്തുക്കളും പാതാള വാസികളും കൊല്ലപ്പെട്ടുവത്രേ. ഈ പർവതം ദേവാത്മാവായി കുബേര സദസ്സിൽ വർത്തിച്ചിരുന്നുവത്രേ. കൈലാസത്തിന്റെ സമീപത്തിലായിരുന്നു ഈ പർവതം നിലകൊള്ളുന്നതത്രേ.
മണിവരൻ എന്ന യക്ഷനുംകുബേരനും എൺപത്തെണ്ണായിരം ഗന്ധർവന്മാരും അതിന്റെ നാലിരട്ടി യക്ഷ കിന്നരന്മാരും ഈ പർവതത്തിന്റെ ഉപരിതലത്തിൽ വസിക്കുന്നു. ഒരിക്കൽ ശ്രീകൃഷ്ണനും മദ്ധ്യമ പാണ്ഡവൻ അർജുനനുമായി സ്വപ്നത്തിലാണ് കൈലാസത്തിലേയ്‌ക്ക് യാത്രപോയത്. ആയാത്രയ്‌ക്കിടെ മന്ദരപർവതത്തിൽ വിശ്രമിച്ചുവെന്നു പറയപ്പെടുന്നു.
ആ സമയത്ത് അവിടമാകെ അപ്‌സരസ്സുകൾ, കിന്നരന്മാർ എന്നിവരാൽ നിറഞ്ഞ് ശോഭിച്ചിരുന്ന പ്രദേശമായിരുന്നു. ത്രിപുരദഹനസമയത്ത് ശ്രീമഹാദേവൻ ഈ പർവതത്തിനെ വില്ലാക്കി ഉപയോഗിച്ചിരുന്നു. അഷ്ടാവക്രമുനി വടക്കേ ദിക്കിനെ ലാക്കാക്കി സഞ്ചരിക്കവെ കുറച്ചുകാലം ഇവിടെ വിശ്രമിച്ചുവത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: