തൊടുപുഴ: വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടികമ്പനി ഇടപാടുകാരെ കബളിപ്പിച്ചതായി പരാതികളുയരുന്നു. പണം നല്‍കാതായതോടെ നിരവധി ഇടപാടുകാര്‍ സ്ഥലത്തെത്തി ജീവനാക്കാരനെ തടഞ്ഞുവെച്ചു. പോലിസ് ഇടപെട്ടാണ് ജീവനക്കാരനെ മോചിപ്പിച്ചത്. സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
ഇടപാടുകാര്‍ ബഹളം തുടര്‍ന്നതോടെ തൊടുപുഴ പോലീസ് സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി താക്കോല്‍ സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടുപോന്നു. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം നടന്നത്. കഴിഞ്ഞ കുറെ ദിവസമായി സ്ഥാപനം പൊളിഞ്ഞതായി പ്രചരിച്ചിരുന്നു. 4500 ഇടപാടുകാരുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ നിന്നും 15 കോടി രൂപ ഇവര്‍ തട്ടിയെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ചിട്ടി തീര്‍ന്നവരുടെ പണം ഒരുമാസം കഴിഞ്ഞ നല്‍കാമെന്നാണ് കമ്പനി ഇടപാടുകാരോട് പറഞ്ഞത്. ഈ സമയം കഴിഞ്ഞിട്ടും പണം നല്‍കാന്‍ കമ്പനി തയ്യാറായില്ല.
ഇതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ഇടപാടുകാര്‍ പണം ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തി. ജീവനക്കാര്‍ ഇന്നലെ പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ ഓഫീസിലെത്തിയ ഇടപാടുകാര്‍ പണം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ മനേജറും മറ്റ് രണ്ടു ജീവനക്കാരും പണം ഏറണാകുളത്തെ ഓഫീസില്‍ നിന്നും എടുത്തുകൊണ്ടുവരാം എന്നുപറഞ്ഞുകൊണ്ട് പുറത്ത് പോയി. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മാനേജര്‍ സ്ഥലത്തെത്തയില്ല. ഇവരുടെ ഫോണുകളും, ഹെഡോഫീസിലെ ഫോണും ഓഫാക്കി. ഇതോടെ ഓഫീസിലിരുന്ന ഇടപാടുകാര്‍ ബഹളം വെച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓഫീസിലെ സാധനങ്ങള്‍ ഇവിടെ നിന്നും ഉടമസ്ഥര്‍ കടത്തിയിരുന്നതായും ആരോപണമുണ്ട്. പാസ്ബുക്കും, കണക്കുകള്‍ സൂക്ഷിച്ചിരുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇവിടെ നിന്നും മാറ്റിയെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് പോലിസ് അന്വേഷിച്ച് വരികയാണ്. തട്ടിപ്പ് നടന്നതായി ആരും രേഖാമൂലം ഇതുപരെ പോലിസില്‍ പരാതിപെട്ടിട്ടില്ല. നിരവധിപ്പേര്‍ പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയിരുന്നു. തൊടുപുഴ, വാഴക്കുളം, കുമരമംഗലം, വെങ്ങല്ലൂര്‍ എന്നിവിടങ്ങലില്‍ നിന്നുള്ള നിരവധിപ്പേര്‍ ചിട്ടിയില്‍ ചേര്‍ന്നതായാണ് സ്‌പെഷല്‍ ബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന വിവരം.
പണം നഷ്ടപ്പെട്ടവര്‍ ഇന്നു പോലീസ് സ്‌റ്റേഷനില്‍ ഹാജാരാകുമെന്നാണ് വിവരം. ഓഫീസില്‍ ചിട്ടികൂടിയവരുടെ 500 പാസ് ബുക്കുകള്‍ മാത്രമാണ് ഉള്ളത്. 1 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപവരെ ചിട്ടിയില്‍ നിക്ഷേപിച്ചവരുണ്ടെന്നാണ് ഇടപാടുകാര്‍ പറയുന്നത്.
















