ഉദ്ദേശ ശുദ്ധിയോടെ സമാധാനത്തോടെ ജീവിക്കാനാണ് മഹാഭൂരിപക്ഷം മനുഷ്യരും ആഗ്രഹിക്കുന്നത്. വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രത്തിൽ പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നത് 5 ശതമാനത്തിലും താഴെയുള്ളവരാണ്.പക്ഷേ അവർ സംഘടിതരാണ്. സ്‌നേഹവും കാരുണ്യവുമൊക്കെ മനസ്സിലുള്ളവർ അസംഘടിതർ. ഇതാണ് യഥാർത്ഥ പ്രശ്‌നം. വ്യക്തിയിൽ മാറ്റമുണ്ടാക്കിയാലേ ലോകമംഗളം സംഭവിക്കൂ. സംഘടിതരായി അലറി മുദ്രാവാക്യം മുഴക്കിയാലൊന്നും വ്യക്തിയിൽ രൂപാന്തരം സംഭവിക്കില്ല.
ഭാരതം ഇന്ന് നല്ല ഭരണാധികാരിയുടെ നേതൃത്വത്തിൽ അതിന്റെ യഥാർത്ഥ പൂർവ്വസംസ്‌കൃതികളെ ഉണർത്തി ലോകത്തിന് നന്മ പകർന്ന് മാതൃകയാവുകയാണ്. നന്മയും ഉണർവ്വും ഉത്സാഹവുമായി തികഞ്ഞ ജനാധിപത്യ രീതിയിൽ മൂല്യങ്ങളെ നിലനിറുത്തി ഭരിക്കുന്ന മോദിജിക്ക് നന്മയുള്ള എല്ലാരും ശക്തി പകരണം. എണ്ണിയാൽ തീരാത്ത ഭാഷകളും, മതങ്ങളും, ജാതികളും നിലനിൽക്കുന്ന ഭാരതത്തിൽ, നാനാത്വത്തിൽ ഏകത്വവുമായി ഭരണകൂടത്തെ ചലിപ്പിച്ച് മുന്നേറാൻ കഠിനപ്രയത്‌നം വേണം എന്ന സത്യം ഓർക്കണം. ഓരോ വ്യക്തിയും പരമാവധി പ്രയത്‌നിക്കണം.
അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും ദുരാചാരങ്ങളേയും അകറ്റാൻ അവരുടെ മനസ്സുകളിലേക്ക് ശാസ്ത്രീയ വിജ്ഞാനത്തെ എത്തിക്കേണ്ടിയിരിക്കുന്നു. ഈശ്വരചൈതന്യത്തെ അറിഞ്ഞനുഭവിക്കാൻ പഠിപ്പിച്ചില്ലെങ്കിൽ ലോകം ദുരിതങ്ങളാൽ വെന്തുരുകകയേ ഉള്ളൂ. ഈ സൽകർമ്മം ജീവിതവ്രതമാക്കി മാറ്റിയ ആചാര്യനാണ് തിരുവനന്തപുരത്ത് പേട്ടയിലുള്ള ‘ഹെർമിറ്റേജിലെ ശ്രേഷ്ഠ ഗ്രന്ഥങ്ങൾ നിറഞ്ഞ മുറിയിൽ കെടാവിളക്കും പഠനവുമായിരിക്കുന്ന ശ്രീദുർഗ്ഗാനന്ദ സരസ്വതി!
പൂർവ്വാശ്രമത്തിൽ തിരുവനന്തപുരത്തെ മോഡൽ സ്‌കൂൾ ഉൾപ്പെടെയുള്ള ഗവൺമെന്റ് സ്‌കൂളുകളിൽ മാതൃകാ അദ്ധ്യാപകനായി നിഷ്‌ക്കാമകർമ്മം ചെയ്തു.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം ‘കോമനമുറി’ യിൽ കെ. രാമകൃഷ്ണപിള്ളയുടെയും ജെ. രാജമ്മയുടെയും മകനായി 1944-ൽ പ്രഭാകരൻ നായർ ഭൂജാതനായി.
കർമ്മനിരതനായ അദ്ദേഹം ശ്രീരാമകൃഷ്ണ, വിവേകാനന്ദ സാഹിത്യ സർവ്വസ്വങ്ങളിലൂടെ ആഴത്തിൽ സഞ്ചരിച്ചു. മാനസ ഗുരുവായി ശ്രീരാമകൃഷ്ണദേവനെ സങ്കല്പിച്ചു. 1991-ൽ ഹിമാലയത്തിലെ ഗംഗോത്രിയിൽ സ്വാമി വിഷ്ണു ദേവാനന്ദ സരസ്വതിയിൽ നിന്ന് സംന്യാസ ദീക്ഷ സ്വീകരിച്ചു.
സംന്യാസിക്ക് സ്വന്തമായി ഈശ്വരനൊഴികെ മറ്റൊന്നും വേണ്ടെന്ന ദൃഢ നിശ്ചയം! ഭക്തർ സമർപ്പിക്കുന്ന സമ്പത്തുകൾ സ്വീകരിച്ച് ജീവിക്കരുതെന്ന കർശനമായ അപരിഗ്രഹത! സംസ്‌കൃതം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ അവഗാഹം! വേദം മുതൽ മഹാനായ ഓഷോ ഗ്രന്ഥങ്ങൾ വരെ ഗഹനമായ പഠനം ഇന്നു ഉന്മേഷത്തോടെ തുടരുന്നു.
”ആത്മവിദ്യയിലൂടെ നേടേണ്ട ജ്ഞാനം നമ്മിലോരുരുത്തരിലും നിത്യപ്രാപ്തമായിരിക്കുന്നു. നേടേണ്ടയാവശ്യം പോലുമില്ല. സഹജമായി തന്നെയുണ്ട്. മറ മാറ്റിയാൽ മാത്രം മതി. ജീവൻ മുക്തി ലഭിക്കാൻ പ്രധാനമായും അനുഷ്ഠിക്കേണ്ടത് ആത്മവിചാരം ചെയ്യൽ. ഗുരുവിൽ നിന്ന് സത്യത്തെ ഗ്രഹിക്കണം. വിചാരം ചെയ്യണം. മനന നിദിധ്യാസനങ്ങളിലൂടെ തന്മയീഭാവത്തിലെത്തണം. സർവ്വകർമ്മങ്ങളും ചെയ്തുകൊണ്ട് ‘താൻ ചൈതന്യമാണ്’ എന്ന ചിന്തയിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ശീലിച്ചാൽ മറ്റൊരു സാധനയുടെയും ആവശ്യമില്ല.
ഏതു മതസ്ഥനും ‘എന്നിലെ’ ‘താനിനെ’ കണ്ടെത്താൻ കഴിയും.” ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കരിങ്കൽ പടിക്കെട്ടിലും (6.15pm 7.15pm) ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിൽ ശനിയാഴ്ചകളിൽ 5.15pm 6.15pm വരെയും കിഴക്കേകോട്ട വൃന്ദാവനം ഗാർഡൻസിലെ ഞായറാഴ്ച വൈകുന്നേരം 5 മുതൽ 6 വരെയും ഈ ശാസ്ത്രീയ വേദാന്തത്തിന്റെ പെരുമ്പറ ഘോഷം മുഴങ്ങുന്നു.
ഇത്തരം ധീരയോഗികളെ തിരിച്ചറിഞ്ഞ് സമൂഹം നന്നായി പ്രയോജനപ്പെടുത്തണം. ലോകമെങ്ങും എത്തിക്കാൻ ദൃശ്യവാർത്താമാദ്ധ്യമങ്ങൾ ഈ ജ്ഞാനഗംഗാ പ്രവാഹത്തെ പ്രാധാന്യത്തോടെ പകർത്തണം. ലോകമംഗളത്തിനായി ഈ അമൂല്യ സമ്പത്തിനെ സമൃദ്ധമായി ഉപയോഗിക്കണം – ഇത് നമ്മുടെ ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: