കാസര്‍കോട്: ഐഎസ് ബന്ധത്തിന് ദല്‍ഹിയില്‍ അറസ്റ്റിലായ യാസ്മിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ജില്ലാ കോടതിയില്‍ അപേക്ഷ നല്കി. ബീഹാര്‍ സ്വദേശിനിയും തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ അബ്ദുള്‍ റഷീദിന്റെ രണ്ടാം ഭാര്യയുമായ യാസ്മിന് അഹമ്മദിനെ നാലുദിവസം ചോദ്യം ചെയ്യാന്‍ കിട്ടണമെന്നാണ് ഹോസ്ദുര്‍ഗ്ഗ് ഡിവൈഎസ്പി: പി.കെ. സുനില്‍ബാബു വിന്റെ അപേക്ഷ.
നേരത്തെ മതംമാറി, ഐഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്ന് അന്വേഷണ സംഘം സംശയിക്കുന്ന യുവതി കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ശ്രീനഗറില്‍ നിന്നും പണം അയച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ യാസ്മിന് അറിയാമെന്ന് അന്വേഷണ സംഘം കരുതുന്നു. തൃക്കരിപ്പൂര്‍, പടന്ന, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കാണാതാവുകയും ഐഎസില്‍ ചേര്‍ന്നുവെന്നു സംശയിക്കുന്നതുമായ 21 പേര്‍ക്ക് രാജ്യം വിട്ടതിന് ശേഷം കേരളത്തില്‍ ഉണ്ടായ ഓരോ സംഭവങ്ങളും അപ്പപ്പോള്‍ അറിയിച്ചിരുന്നത് യാസ്മിനാണെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, നിമിഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് തിരുവനന്തപുരം പോലീസ് പൊയിനാച്ചിയിലെത്തി. വിദ്യാര്‍ത്ഥിനിയുടെ അടുത്ത സുഹൃത്തുക്കളായ രണ്ടുപേരെ കോളേജ് മേലധികാരിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. നിമിഷയുടെ മതംമാറ്റം സംബന്ധിച്ച് കൂട്ടുകാരികള്‍ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ അറിയാമെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: