വരാംഗനാസ്ത്വയാഖ്യാതോ നരനാരായണാശ്രമേ
ഏകം നാരായണം ശാന്തം കാമയാനാഃ സ്മരാതുരാഃ
ശപ്തു കാമസ്തദാ ജാതോ മുനീർ നാരായണശ്ച താഃ
നിവാരിതോ നരേണാഥ ഭ്രാതാ ധർമ്മവിദാ നൃപ
ജനമേജയൻ ചോദിച്ചു: ‘മാരപരവശരായ സ്വർഗ്ഗവേശ്യമാർ ബദരികാശ്രമത്തിലെത്തി നാരായണനെ കാമപൂരണത്തിനായി സമീപിച്ചു എന്ന് അങ്ങ് പറഞ്ഞുവല്ലോ. നാരായണമുനി അവരെ ശപിക്കാൻ തുടങ്ങിയപ്പോൾ അനുജനായ നരമുനി അദ്ദേഹത്തെ തടഞ്ഞുവല്ലോ. അപ്പോൾ നാരായണമുനി എന്തുചെയ്തു? അവരെ പരിഗ്രഹിക്കണമെന്ന് പലവട്ടം അപേക്ഷിച്ചപ്പോൾ അദ്ദേഹം അതെങ്ങനെ കൈകാര്യം ചെയ്തു? നാരായണന്റെ മോക്ഷചരിതം ഞങ്ങളെ കേൾപ്പിച്ചാലും മഹാമുനേ.’
വ്യാസൻ പറഞ്ഞു: ‘നരന്റെ വാക്കുകൾ കേട്ട് നാരായണമുനി ക്രോധമടങ്ങി പുഞ്ചിരിച്ചുകൊണ്ട് തരുണികളെ അഭിസംബോധനചെയ്തു. ‘ഈ ജന്മത്തിൽ ഞങ്ങൾക്ക് ഭാര്യമാരെ സ്വീകരിക്കുക വയ്യ. അതുകൊണ്ട് നിങ്ങൾ സ്വർഗ്ഗത്തിലേയ്‌ക്ക് തിരികെ പോവുക. ധർമ്മം അറിയാവുന്ന നിങ്ങൾ മറ്റുള്ളവരുടെ ധർമ്മത്തിന് ഭംഗം വരുത്തുകയില്ലല്ലോ? ശൃംഗാരത്തിന്റെ സ്ഥായിയായ ഭാവം രതിയാണ്. അതില്ലാതെ നിങ്ങളുമായി ബന്ധപ്പെടാൻ ആവില്ലല്ലോ?
കാര്യത്തിന് ഒരു കാരണം അനിവാര്യമാണ്. നിങ്ങളുടെ നിർമ്മലപ്രേമത്തിനു പാത്രമാവാൻ കഴിഞ്ഞതിനാൽ ഞാൻ അതീവ ധന്യനും ഭാഗ്യവാനുമായി. ഇനി വരുന്ന ജന്മത്തിൽ ഞാൻ നിങ്ങൾക്ക് ഭർത്താവാകാം. ഈ ജന്മം എന്റെ വ്രതം പരിപാലിക്കാൻ അനുവദിക്കുക. ഇരുപത്തിയെട്ടാം ദ്വാപരയുഗത്തിൽ ദേവകാര്യം നടത്താനായി ഞാൻ അവതരിക്കുമ്പോൾ നിങ്ങൾ എല്ലാവരും എനിക്ക് ഭാര്യമാരാകും. ഓരോരോ രാജാക്കന്മാരുടെ പുത്രിമാരായി നിങ്ങൾക്ക് ജന്മമുണ്ടാവും.’
ഇങ്ങനെ അടുത്ത ജന്മത്തിൽ പത്‌നിമാരാക്കാം എന്ന ഉറപ്പിൽ അപ്‌സരസ്സുകൾ സ്വർഗ്ഗത്തിലേയ്‌ക്ക് തിരിച്ചു പോയി. അവിടെച്ചെന്ന് ഇന്ദ്രനോട് കാര്യങ്ങൾ പറഞ്ഞു. നാരായണമുനി തങ്ങളുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുകയുണ്ടായില്ല എന്നവർ ദേവേന്ദ്രനോട് വിശദമായി പറഞ്ഞു. മുനിയുടെ മാഹാത്മ്യം അറിഞ്ഞ ഇന്ദ്രൻ അദ്ദേഹത്തെ സ്തുതിച്ചു. ‘ഈ മുനിയുടെ തപോബലം എത്ര അത്ഭുതകരം! സുന്ദരികളായ അപ്‌സരസ്സുകളെ സ്വന്തം തപശ്ശക്തികൊണ്ട് അദ്ദേഹം സൃഷ്ടിച്ചുകളഞ്ഞല്ലോ!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: