കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി കീഴടങ്ങി.മൂവാറ്റുപുഴ രണ്ടാര്‍കര സജില്‍ (30) ആണ് എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കേസില്‍ മുഖ്യകൂട്ടാളിയായിരുന്നു സജില്‍.ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (27)നെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ദേശീയ അന്വേഷണ ഏജന്‍സി നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ബിരുദവിദ്യാര്‍ഥികളുടെ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്.
ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസനെ ഒമ്നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.
ചോദ്യപേപ്പര്‍ വിവാദമായതോടെ മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ടി.ജെ. ജോസഫിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്.
കേസില്‍ പതിമൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും മുഖ്യപ്രതികളെ സഹായിച്ചതിന് മൂന്ന് പേര്‍ക്ക് രണ്ട് വര്ഷതടവുമാണ് വിധിച്ചത്. ആക്രമണത്തിന് ശേഷം സജിന്‍ ഉള്‍പ്പെടെ നിരവധി പ്രതികള്‍ ഒളിവില്‍ പോയി. കേസില്‍ ഇനിയും നാലു പ്രതികള്‍കൂടി പിടിയിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: