തൃശൂര്‍: പടച്ചോന്റെ ചിത്രപ്രദര്‍ശനമെന്ന പുസ്തകമെഴുതിയതിന് മതമൗലികവാദികള്‍ ആക്രമിച്ച പി. ജിംഷാര്‍ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തില്‍. നട്ടെല്ലിനു പരിക്കേറ്റ് ജിംഷാര്‍ ചികിത്സയില്‍ കഴിയുമ്പോള്‍, അക്രമികളെ രക്ഷിക്കാന്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു.
കഥയെഴുത്തിന്റെ പേരില്‍ ജിംഷാറിന് പിന്തുണ പ്രഖ്യാപിച്ചവരാരും തിരിഞ്ഞുനോക്കുന്നില്ല. പെരുമാള്‍ മുരുകന് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ രാഷ്ട്രീയം കളിച്ചവര്‍ ജിംഷാറിനെ കണ്ടമട്ടില്ല. കൂനംമൂച്ചിയിലെ ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജിംഷാര്‍ പറഞ്ഞെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ല. സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ഒത്തുകളിയാണ് കാരണം.
ഇടതുസഹയാത്രികരായ പലരും ആദ്യഘട്ടത്തില്‍ പിന്തുണ നല്കി. എന്നാല്‍, ഇവര്‍ ഇപ്പോള്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്നതായി ജിംഷാര്‍ വെളിപ്പെടുത്തുന്നു. ജിംഷാറിനെ പിന്തുണച്ച് സംവിധായകന് ആഷിക് അബുവും മറ്റും സാമൂഹ്യ മാദ്ധ്യമത്തില്‍ പ്രതികരിച്ചെങ്കിലും ഇപ്പോള്‍ നിശബ്ദരാണ്. മതമൗലികവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതായി ജിംഷാര്‍ പറഞ്ഞു.
ആക്രമണം കെട്ടുകഥയാണെന്നും പ്രശസ്തിക്കുവേണ്ടിയും പുസ്തകം വിറ്റഴിക്കാനും ഞാന്‍ ചമച്ചതാണെന്നും ചിലര്‍ പ്രചരിപ്പിക്കുകയാണ്.
പിന്തുണ നല്കിയ പലരും ഇങ്ങനെ നിലപാട് മാറ്റി. 2014 ഡിസംബറിലാണ് ആദ്യ കഥാസമാഹാരം ‘ദൈവം വലനെയ്യുകയാണ്’ പുറത്തിറങ്ങിയത്. അത് പൂര്‍ണമായും വിറ്റുതീര്‍ന്നു. യഥാര്‍ത്ഥത്തില്‍ ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്ന കഥയോ പുസ്തകമോ വായിക്കാത്തവരാണ് ആക്രമണത്തിന് മുതിര്‍ന്നതെന്നും ജിംഷാര്‍ പറഞ്ഞു.
ജിംഷാറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും തുടര്‍ചികിത്സ ആവശ്യമാണ്. ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് സാംസ്കാരിക സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: