മുംബൈ: നരേന്ദ്ര മോദിയടക്കം പ്രമുഖ ഹിന്ദു നേതാക്കളെ വധിക്കാനും കലാപം അഴിച്ചുവിടാനും ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തിയ കേസില്‍ കൊടുംഭീകരന് അബു ജുന്ഡാള് അടക്കം ഏഴ് ഭീകരര്‍ക്ക് ജീവപര്യന്തം. ലഷ്ക്കര്‍ ഭീകരനും മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില് ഒരുവനുമായ സെയ്ദ് സബിയുദ്ദീന്‍ അന്‍സാരി എന്ന അബു ജുന്ഡാളിനും മറ്റും മുംബൈയിലെ പ്രത്യേക മക്കോക്ക കോടതി ജഡ്ജി എസ്.എല്‍. അനേക്കറാണ് ശിക്ഷ വിധിച്ചത്. രണ്ടു പേര്‍ക്ക് പതിനാലു വര്‍ഷവും മൂന്നു പേര്‍ക്ക് എട്ടു വര്‍ഷം വീതവും തടവ്.
22 പ്രതികളില്‍ എട്ടു പേരെ വിട്ടയച്ചു. ഒരാള്‍ ഒളിവില്‍. മറ്റൊരാള്‍ പ്രത്യേകം വിചാരണ നേരിടുന്നു. മക്കോക്ക റദ്ദാക്കിയ കോടതി എട്ടു പേര്‍ക്കും യുഎപിഎ, സ്ഫോടകവസ്തു നിയമങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.
2006 മെയ് എട്ടിനാണ് സംഭവം.
43 കിലോ ആര്‍ഡിഎക്സ്, പത്ത് എകെ 47 തോക്കുകള്‍, 3,200 വെടിയുണ്ടകള്‍, 50 കൈബോംബുകള്‍ എന്നിവയാണ് ഇവര്‍ പാക്കിസ്ഥാനില്‍ നിന്ന് കടത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, വിഎച്ച്പി നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയ അടക്കം പ്രമുഖരെ വധിക്കുകയും ഇതിന്റെ മറവില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുകയുമായിരുന്നു പദ്ധതി. വിവരം ലഭിച്ച ഭീകരവിരുദ്ധ സ്ക്വാഡ് ഇവരെ പിന്തുടര്ന്ന് ഔറംഗബാദില്‍ നിന്ന് പിടികൂടി. വിചാരണ സമയത്ത് മൂന്നു പേര് കുറ്റം സമ്മതിച്ചു.
ജുന്ഡാളിനെ 2013ലാണ് സൗദി അറേബ്യ ഭാരതത്തിന് കൈമാറിയത്. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയാണ്. 2013 ആഗസ്റ്റിലാണ് ഇവര്‍ക്ക് കുറ്റപത്രം നല്കി. വിചാരണ വേഗത്തിലാക്കാന്‍ 2015 ല്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വ്യാഴാഴ്ചയാണ് ഇവരെ മക്കോക്ക കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്ക് യുഎപിഎ പ്രകാരം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രത്യേക പ്രോസിക്യൂട്ടര്‍ വൈഭവ് ബാഗ്ദെ ആവശ്യപ്പെട്ടു. ഈ വാദം കോടതി അംഗീകരിച്ചു. നൂറു സാക്ഷികളെ വിസ്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: