ന്യൂദൽഹി: പാർലമെന്റിന്റെ സുരക്ഷാ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയ എഎപി എംപിയുടെ നടപടി ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് പാർലമെന്ററി സമിതി റിപ്പോർട്ട്. എഎപി എംപി ഭഗവത് സിങ് മാൻ അവകാശലംഘനം നടത്തിയെന്നും സമിതി കണ്ടെത്തി. റിപ്പോർട്ട് പരിഗണിച്ച ശേഷം ലോക്സഭാ സ്പീക്കർ ഉചിത നടപടി സ്വീകരിക്കും.
അതിനിടെ അമിതമായ അളവിൽ മദ്യപിച്ച് പാർലമെന്റിലെത്തുന്ന ഭഗവത് സിങ് മാനിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. അകാലിദൾ എംപി പ്രേംസിങ് ചന്ദുമാജ്രയും ബിജെപി എംപി മഹേഷ് ഗിരി, എഎപി എംപി ഹരീന്ദർ സിങ് ഖൽസയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർക്കുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് ഇവർ ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനു ശേഷം മാത്രമേ ഭഗവത് സിങ് മാനിനെ ലോക്സഭാ നടപടിക്രമങ്ങളിൽ പങ്കെടുപ്പിക്കാവൂ എന്നും ആവശ്യമുയർന്നു.
പാർലമെന്റ് കോംപ്ലക്സിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇട്ടതിന്റെ പേരിലാണ് ആംആദ്മി പാർട്ടി എംപിയായ ഭഗവത് സിങ് മാനിനെ സ്പീക്കർ സഭയിൽനിന്നു സസ്പെൻഡ് ചെയ്തത്.
സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനായി കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഒൻപതംഗ കമ്മറ്റിയെയും നിയമിച്ചിരുന്നു. ഇവർ ഭഗവത് സിങ് മാനിൽ നിന്നടക്കം മൊഴിയെടുത്ത ശേഷമാണ് സ്പീക്കർക്ക് റിപ്പോർട്ട് നൽകിയത്. വർഷകാല സമ്മേളനം മുഴുവനും മാനിനെ സസ്പെൻഷനിൽ നിർത്തണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ നിരുപാധികം മാപ്പു പറഞ്ഞ മാനിന്റെ കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: