തിരുവനന്തപുരം: സ്ത്രീയെ അധിക്ഷേപിക്കുന്ന സിനിമകള്‍ എടുക്കുന്നത് പാടില്ലെന്ന് പറയാനാകില്ലെന്നും അത് ഒരു കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. തിരുവനന്തപുരം കേസരിയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകളിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് പറയുകയും സ്ത്രീയെ അധിക്ഷേപിച്ചുവെന്ന് ആക്ഷേപമുയര്‍ന്ന കസബയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തത് സെന്‍സര്‍ ബോര്‍ഡാണ്. കസബയില്‍ ക്രൈം ഇല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കലാകാരന്റെ ഭാഗത്ത് എന്ത് തെറ്റ് എന്ന് ചോദിക്കേണ്ടിവരും. ഒരാള്‍ സ്ത്രീയെ അധിക്ഷേപിക്കുന്ന ചിത്രം എടുക്കാന്‍ തുനിഞ്ഞാല്‍ അത് കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണ്. അത് ശരിയോ തെറ്റോ എന്ന് സമൂഹം തീരുമാനിക്കണം.
നാളെ ദളിതനെ കൊല്ലുന്ന വിഷയം കാണിക്കേണ്ടിവന്നാല് കാണിക്കാന്‍ പാടില്ല എന്നു പറഞ്ഞാല്‍ എന്തുചെയ്യും. ഇപ്പോള്‍ സിനിമയില്‍ നായരുടെ ചായക്കട എന്നുപോലും പറയാന്‍ പാടില്ലാത്ത അവസ്ഥയാണ്. പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന ടൈറ്റില്‍ കൊടുത്തതിന്റെ പേരില്‍പോലും ആക്രമണം നേരിടേണ്ടിവരുന്നു. കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനാവില്ല. സെന്‍സര്‍ ബോര്‍ഡിലെ പല ഉട്ടോപ്യന്‍ തീരുമാനങ്ങളും പ്രേക്ഷകരുടെ ആസ്വാദനത്തെ വെല്ലുവിളിക്കുന്നവയാണ്.
ഗ്രാഫിക്സില്‍ കാണിക്കുന്ന മൃഗങ്ങളെയും മറ്റും ഗ്രാഫിക്സാണെന്ന് എഴുതിക്കാണിക്കണമെന്ന് പറയുന്നത് പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. നിരന്തരം പുകവലി, മദ്യോപയോഗം എന്നിവയെ കുറിച്ചുള്ള സന്ദേശം എഴുതിക്കാണിക്കുന്നത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണനെപ്പോലെ രാജ്യാന്തരതലത്തില്‍ പ്രശസ്തിയുള്ള പ്രതിഭകള്‍ വളര്‍ന്നുവരാന്‍ വേണ്ടി കേരളം ഒന്നും ചെയ്യുന്നില്ല.
ദേശീയ തലത്തില്‍ മലയാള സിനിമ ഏറെ പുറകിലാണ്. മുമ്പ് വളരെ പുറകിലായിരുന്ന മറാഠി സിനിമ ഇന്ന് മുന്‍നിരയിലാണ്. സര്‍ക്കാരുകള്‍ സബ്സിഡി നല്കി സിനിമയെ പ്രോത്സാഹിപ്പിക്കുന്നത് മൂലമാണിത്. മലയാള സിനിമകളെ ചലച്ചിത്രമേളകളില്‍ പ്രോത്സാഹിപ്പിക്കുവാന്‍ ഒന്നും ചെയ്യുന്നില്ല. തീയേറ്ററുകളില്‍ അന്യഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്ന അവസ്ഥയാണുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.
സിനിമയില്‍ നിന്നും സെസ് 5 രൂപയാക്കണമെന്ന നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. സെസില്‍ നിന്നുള്ള രണ്ട് രൂപ തിയേറ്ററുകളില്‍ പരാജയപ്പെടുന്ന സിനിമയ്ക്ക് നല്‍കണമെന്ന അഭിപ്രായമാണുള്ളത്.
ടിക്കറ്റ് മെഷീന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഓണത്തിന് തീയേറ്ററുകള്‍ അടച്ചിടുമെന്നത് തിയേറ്റര്‍ ഉടമകളുടെ പതിവ് സമ്മര്‍ദ്ദ തന്ത്രമാണ്.
ടിക്കറ്റ് മെഷീന് വന്നാല്‍ സെസ് പിരിവ് സുതാര്യമാകും. അന്യഭാഷാ ചിത്രങ്ങളുടെ ആധിപത്യത്തില്‍ മലയാള സിനിമയ്ക്കുണ്ടാകുന്ന തിരിച്ചടിയെക്കുറിച്ച് തീയേറ്റര്‍ ഉടമകള്‍ ബോധവാന്മാരാകണം.
ചലച്ചിത്രമേള കുറ്റമറ്റ രീതിയില്‍ നടത്താന്‍ ശ്രമിക്കും. ചലിച്ചിത്ര കോംപ്ലക്സ് ആക്കുളത്ത് വേണ്ട എന്നതാണ് നിലപാട്. ആക്കുളത്ത് സര്‍ക്കാരിന് ഭൂമിയില്ല. സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. കവടിയാറില്‍ റവന്യൂ വകുപ്പിന്റെ കയ്യിലുള്ള ഭൂമിയാണ് പരിഗണനയില്‍.
ഹെറിറ്റേജ് ഭൂമിയായതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. അതും കൂടി പരിഗണിച്ചാകും മുന്നോട്ടുപോവുക. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.
നല്ല സിനിമകള്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. കുടുംബശ്രീ പോലെയുള്ള സംവിധാനങ്ങളുമായി സഹകരിച്ച് സബ് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ലോകസിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതി കൊണ്ടുവരും.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. ജുഡീഷ്യറിയാണെങ്കില്പ്പോലും അത് അംഗീകരിക്കാനാവില്ല. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള തന്റെ ചിത്രമായ ആമിയുടെ ആദ്യ ഷെഡ്യൂള്‍ അടുത്ത മാസം 25ന് തുടങ്ങും. വിദ്യാബാലനാണ് മാധവിക്കുട്ടിയാകുന്നതെന്നും കമല്‍ പറഞ്ഞു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: