മേരിക്ക ഇത്തവണ ഒളിമ്പിക്‌സിനായി റിയൊയിലേക്കെത്തുന്നത് ഒരു ചരിത്രനേട്ടത്തിന് തയ്യാറെടുത്ത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ആയിരം സ്വർണമെഡലുകൾ എന്ന നേട്ടമാണ് ഇത്തവണ അവർ ലക്ഷ്യം വെക്കുന്നത്. നിലവിൽ 976 സ്വർണമെഡലുകളുണ്ട് യുഎസിന്. ലാറ്റിനമേരിക്കയിലെ ആദ്യ കായികമാമാങ്കത്തിൽ തന്നെ ഈ നേട്ടത്തിലെത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട് യുഎസിന്. ഇനി വേണ്ടത് 24 എണ്ണം മാത്രം.
1896-ൽ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് അമേരിക്ക പങ്കെടുക്കാതെ വിട്ടുനിന്നിട്ടുള്ളത്. 1980ൽ മോസ്‌കോയിൽ. അല്ലായിരുന്നെങ്കിൽ നേരത്തെ തന്നെ അവർ ഈ ചരിത്ര സംഖ്യ പിന്നിടുമായിരുന്നു.
അത്‌ലറ്റിക്‌സിലും നീന്തൽക്കുളത്തിൽ നിന്നുമാണ് അമേരിക്കയുടെ മെഡൽ നേട്ടങ്ങളിൽ ഭൂരിഭാഗവും. അത്‌ലറ്റിക്‌സിൽ 322 സ്വർണം നാളിതുവരെ വാരിക്കൂട്ടിയപ്പോൾ, നീന്തൽക്കുളത്തിൽ നിന്ന് 230 എണ്ണം നേടി. ഷൂട്ടിങ് റേഞ്ചിൽ നിന്ന് 52, ഗുസ്തിയിൽ 52, ഡൈവിങ്, ബോക്‌സിങ് എന്നിവയിൽ 49 എണ്ണം വീതം, ജിംനാസ്റ്റിക്‌സ് (33), തുഴച്ചിൽ (32), ബാസ്‌ക്കറ്റ്‌ബോൾ (21), ടെന്നീസ് (20), സെയ്‌ലിങ് (19), ഭാരോദ്വഹനം (16), സൈക്ലിങ്, അമ്പെയ്‌ത്ത് (14), ഇക്വസ്‌റ്റേറിയൻ (11), ബീച്ച് വോളിബോൾ (6), കനോയിങ്, സിങ്ക്രണൈസ്ഡ് സ്വിമ്മിങ് (5), ഫുട്‌ബോൾ (4), ഗോൾഫ്, വോളിബോൾ, സോഫ്റ്റ്‌ബോൾ (3), തായ്‌ക്വാണ്ടോ, ഫെൻസിങ്, റഗ്ബി (2), വാട്ടർപോളോ, ജൂഡോ, റൗക്ക്, ടഗ് ഓഫ് വാർ, ബേസ്‌ബോൾ, ജ്യു ഡി പൗമേ (ഒന്നുവീതം) എന്നിങ്ങനെയാണ് അമേരിക്ക ഒളിമ്പിക്‌സിൽ നേടിയ മെഡലുകൾ. ഇതിൽ ചില ഇനങ്ങൾ ഇപ്പോൾ ഒളിമ്പിക്‌സിലില്ല. സ്വർണ്ണവേട്ടയ്‌ക്ക് പുറമെ 756 വെള്ളി, 665 വെങ്കലവുമടക്കം 2397 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ നാളിതുവരെ സ്വന്തമാക്കിയത്.
അമേരിക്ക ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ ഒളിമ്പിക്‌സ് 1984ലെ ലോസ് ഏഞ്ചൽസ്. 83 സ്വർണം. കൂടാതെ 61 വെള്ളിയും 30 വെങ്കലവുമടക്കം 174 മെഡലുകൾ. എന്നാൽ, ഏറ്റവും വലിയ മെഡൽ വേട്ട ഇതിനും 80 വർഷം മുമ്പ്. 1904-ലെ സെന്റ് ലൂയിസ് ഗെയിംസിൽ. അന്ന് 78 സ്വർണം 82 വെള്ളി, 79 വെങ്കലമടക്കം വാരിക്കൂട്ടിയത് 239 എണ്ണം. 1896ലെ ആദ്യ ഒളിമ്പിക്‌സിൽ 11 സ്വർണം 1900-ൽ 19, 1908-ൽ 23, 1912-ൽ 25, 1920 ആന്റ്‌വെർപ്പിൽ 41, 1924-ൽ 45, 1928-ൽ 22, 1932-ൽ 41, 1936-ൽ 24, 1948-ൽ 38, 1952-ൽ 40, 1956-ൽ 32, 1960-ൽ 34, 1964-ൽ 36, 1968-ൽ 45, 1972-ൽ 33, 1976-ൽ 34, 1988-ൽ 36, 1992-ൽ 37, 1996-ൽ 44, 2000-ൽ 37, 2004-ൽ 36, 2008-ൽ 36, 2012-ൽ 46 എന്നിങ്ങനെയാണ് അമേരിക്കയുടെ ഒളിമ്പിക്‌സ് സ്വർണനേട്ടങ്ങൾ. കഴിഞ്ഞ ലണ്ടൻ ഗെയിംസിൽ 46 സ്വർണത്തിന് പുറമെ 28 വെള്ളിയും 29 വെങ്കലവും യുഎസ് താരങ്ങൾ നേടി. അതിൽ അത്‌ലറ്റിക്‌സിൽ വാരിക്കൂട്ടിയത് ഒമ്പത് സ്വർണവും 12 വെള്ളിയും ഏഴ് വെങ്കലവും. നീന്തൽക്കുളത്തിൽ നിന്ന് 16 സ്വർണവും 9 വെള്ളിയും ആറ് വെങ്കലവും. ജിംനാസ്റ്റിക്‌സിലും ഷൂട്ടിങിലും ടെന്നീസിലും മൂന്ന് സ്വർണം വീതവും.
ഇക്കുറിയും ജംബോ സംഘവുമായാണ് അമേരിക്ക റിയോയിലെത്തുന്നത്. 262 പുരുഷന്മാരും 292 വനിതകളുമടക്കം 544 പേർ. 64 പുരുഷന്മാരും 65 വനിതകളുമടക്കം 129 പേരാണ് അത്‌ലറ്റിക്‌സ് സംഘത്തിൽ. നീന്തലിൽ മൈക്കൽ ഫെൽപ്‌സ് ഉൾപ്പെടെ 47 പേരും. എക്കാലത്തെയും മികച്ച അത്‌ലറ്റിക്‌സ് സംഘത്തിലെ അഞ്ചുപേർ നിലവിലെ ലോകചാമ്പ്യന്മാരാണ്. പത്തുപേർ ഈ വർഷം അവരുടെ ഇനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരും. ഉസൈൻ ബോൾട്ടിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് കരുതുന്ന ജസ്റ്റിൻ ഗാറ്റ്‌ലിൻ, ഡെക്കത്തലൺ ലോക റെക്കോഡുകാരൻ ആഷ്ടൻ ഈറ്റൻ, ട്രിപ്പിൾജമ്പ് താരം ക്രിസ്റ്റ്യൻ ടെയ്‌ലർ, പോൾ വോൾട്ട് താരം ജെൻ സുർ, ലോങ്ജമ്പ് താരം ബ്രിറ്റ്‌നി റീസ് തുടങ്ങിയ പ്രമുഖർ യുഎസ് ടീമിൽ ഉണ്ട്.
ലണ്ടൻ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ സ്വർണം നേടിയ അലിസൺ ഫെലിക്‌സ് ഇത്തവണ 400 മീറ്ററിലാണ് സ്വർണം ലക്ഷ്യമിടുന്നത്. ലാ ഷോൺ മെറിറ്റ് (200മീ, 400മീ), ലോങ്ജമ്പ് താരം ജാരിസൺ ലോസൺ, ഷോട്ട്പുട്ട് താരം ജോ കൊവാക്‌സ്, ഹൈജമ്പ് താരം ചൗണ്ടെലോ, 400 മീറ്റർ ഹർഡിൽസ് താരം ഡാലില മുഹമ്മദ് തുടങ്ങിയവരെല്ലാം അമേരിക്കയുടെ സ്വർണ്ണ പ്രതീക്ഷകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: