ന്യൂദൽഹി: റിയൊ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ അനുമതി ലഭിച്ച ഗുസ്തിതാരം നർസിങ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. രാജ്യത്തിന് വേണ്ടി വിജയം നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി അദ്ദേഹത്തെ ഉപദേശിച്ചു. സംഘർഷങ്ങളൊന്നും അലട്ടരുതെന്ന ഉപദേശവും നൽകി.
പാർലമെന്റ് ഹൗസിലുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ബിജെപി പാർലമെന്റററി യോഗത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സിങ്ങിനോട് യാതൊരു നീതികേടും രാജ്യം കാട്ടില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. പ്രധാനമന്ത്രി വിജയാശംസകൾ നേർന്നതായി നർസിങ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൂൺ 25ന് നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ നർസിങ് പരാജയപ്പെട്ടിരുന്നു. ഗൂഢാലോചന നടന്നെന്ന് നർസിങ് ആരോപിച്ചു. ഇപ്പോൾ വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്നും രാജ്യത്തിന് വേണ്ടി മെഡൽ നേടുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ കാണാനായതിലും അദ്ദേഹത്തിന്റെ പിന്തുണ നേടാനായതിലും നർസിങ് നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: