ആലപ്പുഴ: എഐവൈഎഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്ന കാളാത്ത് വൈദേഹി വീട്ടില്‍ ശിവാനന്ദന് മകന് അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആലപ്പുഴ സെഷന് കോടതി ഇന്ന് വിധിപറയും.
2008 നവംബര്‍ 16ന് രാത്രി 11.30 ഓടെ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്തായിരുന്നു സംഭവം. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഒന്നാംപ്രതി ഷിജി ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാളെ ജോലിക്കാരായ രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍ ചേര്‍ന്ന് ഇരുമ്പുപൈപ്പും മരക്കഷണവും ഉപയോഗിച്ച് അജുവിനേയും സുഹൃത്തും രണ്ടാം സാക്ഷിയുമായ അഭിലാഷിനേയും ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അജു കൊല്ലപ്പെടുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന് കേസ്. അഭിലാഷിന്റെ വീട് പണിയുമായുള്ള കരാര്‍ ഷിജി ജോസഫ് നല്‍കാത്തത് സംബന്ധിച്ച തര്‍ക്കമാണ് വൈരാഗ്യത്തിന് കാരണമായത്.
ആലപ്പുഴ കാളാത്ത് സ്വദേശികളായ ആന്റണി, വിജേഷ്, സൈമണ്‍ വി ജാക്ക്, നിഷാദ്, തോമസുകുട്ടി, സിനു വര്‍ഗ്ഗീസ് എന്നിവരാണ് കേസിലെ പ്രതികള്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 23 സാക്ഷികളേയും പ്രതിഭാഗം രണ്ട് സാക്ഷികളേയും വിസ്തരിച്ചു. വിചാരണവേളയില്‍ എല്ലാ പ്രതികളേയും സാക്ഷികള്‍ തരംതിരിച്ച് അറിയുകയും ആക്രമത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുകളും മരക്കഷണവും ഒന്നാം പ്രതിയുടെ സ്കൂട്ടറും മറ്റും തെളിവായി പ്രോസിക്യൂഷന് ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം. സുനില്‍കുമാര്‍, കെ.ടി. അനീഷ്മോന് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: