ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ടവരെ ഭാരതത്തില്‍ തിരികെക്കൊണ്ടുവരും, പൂട്ടിപ്പോയ കമ്പനികളില്‍നിന്ന് കിട്ടാനുള്ള ശമ്പളവും പ്രതിഫലവും വാങ്ങിയെടുക്കും, ആരും പട്ടിണികിടക്കാന്‍ ഇടവരുത്തില്ല, കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രസ്താവിച്ചു. പ്രസ്താവിക്കുക മാത്രമല്ല, ഇതിനെന്തെല്ലാം ചെയ്തുവെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞപ്പോള്‍ ലോക്സഭ ഒന്നടങ്കം മന്ത്രിക്കു പിന്തുണ നല്കി.
ആവുന്നതിന്റെ പരമാവധിക്കപ്പുറം ചെയ്തുവെന്ന് സുഷമയെ സ്പീക്കര്‍ സുമിത്രാ മഹാജന് അഭിനന്ദിച്ചു.
പതിനായിരത്തിലേറെ പേര് ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെടുന്നു. അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവരെയെല്ലാം തിരികെ കൊണ്ടുവരും. ഇതിന് അവരവരുടെ തൊഴില്‍ ദാതാക്കള്‍ വിസ നല്‍കണം.
എന്നാല്‍, പല സ്ഥാപനങ്ങളും അടച്ചുപൂട്ടിപ്പോയി. പൗരന്മാരെ എത്രയും വേഗം മടങ്ങിയെത്തിക്കുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയവുമായും തൊഴില്‍കാര്യ ഓഫീസുകളുമായും കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എമര്‍ജന്‍സി എക്സിറ്റ് സൗദി നിയമം അനുവദിക്കുന്നില്ലാത്തതിനാല്‍ തൊഴിലുടമകളില്‍ നിന്നും സമ്മതപത്രം വാങ്ങുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. തൊഴിലുടമകള്‍ രാജ്യംവിട്ട കേസുകളില്‍ എക്സിറ്റ് വിസ നല്കാന് സൗദി സര്‍ക്കാരിനോട് ഭാരതം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ഇന്ന് സൗദിയിലേക്ക് പോകും. സൗദി ഭരണാധികാരികളുമായി വിഷയം സംസാരിച്ച് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. വീണ്ടും ജോലി ലഭിക്കാന്‍ സാധ്യതയില്ലാത്തവരെ അടിയന്തരമായി തിരികെ നാട്ടിലെത്തിക്കും. ശമ്പളക്കുടിശികയുള്ളവര്ക്ക് അതുറപ്പാക്കാന്‍ കരാര്‍ ഒപ്പിടുവിക്കാന്‍ നടപടിയെടുക്കും.
ഓരോ മണിക്കൂര്‍ ഇടവെട്ട് സൗദിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. താന്‍ നേരിട്ടാണ് ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നത്, സുഷമ പറഞ്ഞു.
എല്ലാ തൊഴിലാളി ക്യാമ്പുകളിലേക്കും പത്തു ദിവസത്തേക്കുള്ള റേഷന്‍ കേന്ദ്ര സര്‍ക്കാരും ഭാരത സമൂഹവും ചേര്‍ന്ന് എത്തിച്ചിട്ടുണ്ട്. താന്‍ നേരിട്ടാണ് ക്യാമ്പുകളുടെ കാര്യം തിരക്കുന്നതെന്നും സുഷമാ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചു.
ഒമാനിലും പ്രതിസന്ധി; പിരിച്ചുവിടല്‍ നോട്ടീസ്
മസ്ക്കറ്റ്: സൗദിയിലെയും കുവൈറ്റിലെയും പ്രതിസന്ധിക്കു പിന്നാലെ ഒമാനിലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള പിരിച്ചുവിടല്‍. ഒമാനിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നൂറിലേറെ മലയാളി നേഴ്സുമാര്‍ക്ക് ഇതിനകം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു.
ഇരുപതും ഇരുപത്തഞ്ചും വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്ക് പോലും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഗ്രാറ്റുവിറ്റി തുക അടക്കം ലക്ഷങ്ങള്‍ ലഭിക്കാനുള്ളവരെ പോലും യാതൊന്നും നല്‍കാതെ പിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് വിവിധ ആശുപത്രി അധികൃതര്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് മലയാളി ജീവനക്കാരുടെ പരാതി.
മടക്കം എളുപ്പമല്ല; ഒട്ടേറെ സഹായം
റിയാദ്: പൊതുമാപ്പ് നല്കുന്നതുപോലെ എളുപ്പമല്ല എക്സിറ്റ് വിസ കിട്ടുന്നത് എന്നതുകൊണ്ട് സൗദിയില്‍ കുടുങ്ങിപ്പോയവരുടെ മടങ്ങിവരവ് അത്ര എളുപ്പമല്ല. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഓരോ തൊഴിലാളിക്കും വെവ്വേറെ വിസകള്‍ നല്‍കാതെ പറ്റില്ല. പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള സാധ്യതയും കുറവ്. അതിനാല്‍, അത്രപെട്ടെന്ന് മടങ്ങിവരവ് സാധ്യമല്ലെന്നാണ് എംബസി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആഹാരവും സൗകര്യവും എത്തിച്ചുകൊടുക്കുക കഠനാദ്ധ്വാനമാണെന്ന് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പക്ഷേ, കേരളത്തില്‍നിന്നുള്ള പ്രവാസികളും സ്ഥാപനങ്ങളും സഹായങ്ങള്‍ നല്കാന് മുന്നോട്ടുവരുന്നത് ഏറെ പ്രശംസനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സുരക്ഷിതരാണ്, അവരെ സഹായിക്കാന്‍ ആവുന്നതെല്ലാം ഭാരത സര്‍ക്കാരും നാട്ടുകാരും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: