നൊവാക്ക് ദ്യോക്കോവിച്ച് സിമോണ ഹാലെപ്പ്
ടൊറാന്റോ: റോജേഴ്സ് കപ്പ് ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ നൊവാക് ദ്യോക്കോവിച്ചും വനിതാ വിഭാഗത്തിൽ സിമോണ ഹാലെപ്പും കിരീടമുയർത്തി.
വനിതാ സിംഗിൾസിൽ അമേരിക്കയുടെ മാഡിസൺ കെയ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഹാലെപ്പ് കിരീടം ചൂടിയത്. ഈ വർഷം താരം നേടുന്ന മൂന്നാമത്തെ കിരീടമാണിത്.
ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 7-6 (7-2), 6-3 എന്ന സ്കോറിനായിരുന്നു ലോക മുന്നാം നമ്പർ ഹാലെപ്പിന്റെ വിജയം. മാഡ്രിഡ്, ബുക്കാറസ്റ്റ് ഓപ്പണുകളാണ് ഈ വർഷം താരം നേടിയിട്ടുള്ളത്.
പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് ജപ്പാന്റെ കി നിഷികോരിയെ കീഴടക്കിയാണ് നൊവാക് ദ്യോക്കോവിച്ച് ജേതാവായത്. 6-3, 7-5 എന്ന ക്രമത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ദ്യോക്കോയുടെ വിജയം. 2012നുശേഷം ആദ്യമായാണ് ദ്യോക്കോ ഇവിടെ ജേതാവാകുന്നത്. കഴിഞ്ഞ വർഷം ഫൈനലിൽ കളിച്ചെങ്കിലും ബ്രിട്ടന്റെ ആൻഡി മുറെയോട് പരാജയപ്പെട്ടു.
എടിപി മാസ്റ്റേഴ്സ് 1000 പരമ്പരയിലെ 30-ാം കിരീടമാണ് ദ്യോക്കോവിച്ച് നേടിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് ദ്യോക്കോ. ഇനി ദ്യോക്കോ റാക്കേന്തുക റിയോ ഒളിമ്പിക്സിൽ. 2008ലെ ബീജിങ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ലോക ഒന്നാം നമ്പറിന്റെ ലക്ഷ്യം ഇനി ഒളിമ്പിക്സ് സ്വർണ്ണം. ഓസ്ട്രേലിയൻ ഓപ്പൺ ആറു പ്രാവശ്യവും വിംബിൾഡൺ മൂന്നും യുഎസ് ഓപ്പൺ രണ്ടും ഫ്രഞ്ച് ഓപ്പൺ ഒരു തവണയും ദ്യോക്കോവിച്ച് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: