മസ്ക്കറ്റ്: സൗദി അറേബ്യയ്ക്കു പിന്നാലെ ഒമാനിലും തൊഴിൽ പ്രശ്നം രൂക്ഷമാകുന്നു. ഒമാനിലെ സർക്കാർ ആശുപത്രികളിലെ സ്വദേശികളല്ലാത്ത 48 മലയാളികൾ ഉൾപ്പെടെ 76 നഴ്സുമാരെ പിരിച്ച് വിടാൻ നോട്ടീസ് നൽകി. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭരണകൂടം ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്.
ഇന്നു മുതൽ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നഴ്സുമാർക്ക് കിട്ടിയിരിക്കുന്ന നിർദേശം. 90 ദിവസത്തെ സാവകാശമായിരുന്നു നോട്ടിസിൽ നൽകിയിരുന്നത്. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കും, കൂടാതെ അടുത്ത എട്ടു ദിവസത്തിനുള്ളിൽ ഇവിടെനിന്നു മടങ്ങണമെന്നും നഴ്സുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഗൾഫിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടാൻ നോർക്ക സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നേരത്തെ നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി പതിനായിരത്തിലധികം ഭാരതീയർക്കാണ്
സൗദി അറേബ്യയിൽ ജോലി നഷ്ടമായത്. സൗദിയിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിക്കുന്ന നടപടി ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: