ന്യൂദൽഹി: കനത്ത മഴക്കെടുതിയിൽ ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ജന ജീവിതം ദുരിത പൂർണ്ണമാകുന്നു. ഇതുവരെ 74 പേരോളം മഴക്കെടുതികളിൽ മരിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആസാമിലും ബീഹാറിലുമാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആസമിൽ ഇതുവരെ 29 പേരാണ് മരിച്ചത്. വീട് നഷ്ടമായ ഒന്നര ലക്ഷത്തോളം ആളുകൾ 310 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുകയാണ്. അടുത്ത 24 മണിക്കൂർ കനത്തമഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ പ്രവചനം.
ആസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ ഇരുനൂറോളം മൃഗങ്ങൾ പ്രളയത്തിൽ ചത്തതായി റിപ്പോർട്ടുണ്ട്. വനത്തിന്റെ 430 ചതുരശ്ര കിലോമീറ്റർ ഭാഗവും വെള്ളത്തിനടിയിലാണ്. ബിഹാറിൽ മരണം 26 ആയി. 415 ദുരിതാശ്വാസ ക്യാംപുകളിലായി മൂന്നുലക്ഷത്തോളം ആളുകൾ കഴിയുന്നുണ്ട്. മൂന്നരലക്ഷം ഹെക്ടർ കൃഷിയുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കനത്തമഴയെ തുടർന്ന് ന്യൂദൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാനനഗരങ്ങളിലെ ജനജീവിതവും താറുമാറായിരിക്കുകയാണ്. കഴിഞ്ഞദിവസം ദുരിതബാധിത പ്രദേശങ്ങളിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് സന്ദർശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: