തൃശൂര്‍: ആധുനിക മലയാളഭാഷയ്ക്ക് അടിത്തറ പാകിയ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ജന്മഗൃഹം ഇന്ന് മദ്യവില്പനശാല. കേരളത്തിന് അപമാനമാകുന്ന തരത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളെല്ലാം അന്യാധീനപ്പെട്ടു.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അമ്മ കൊടുങ്ങല്ലൂര്‍ കോവിലകത്തെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടെ കൊട്ടാരത്തിലാണ് സ്വകാര്യ ഉടമസ്ഥതയിലുള്ള പാലസ് ആന്‍ഡ് പാരഡെഡസ് ബിയര്‍ വൈന്‍പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെ ഇത് ബാര്‍ ആയിരുന്നു. ഒരു നൂറ്റാണ്ടോളം സംസ്കൃത വിദ്യാപീഠം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ബാല്യവും കൗമാരവും ചെലവിട്ട കൊട്ടാരങ്ങളിലൊന്ന് ഇന്ന് കോണ്‍വെന്റാണ്. 40 വര്‍ഷം മുമ്പാണ് ഒരാള്‍ കൊട്ടാരം വിലയ്ക്കു വാങ്ങിയത്.
2015 തമ്പുരാന്റെ 150-ാം ജന്മവര്‍ഷമായിരുന്നു. തമ്പുരാന് സ്മാരകം നിര്‍മ്മിക്കുമെന്ന് അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. സ്വകാര്യ സംഘടന കൊടുങ്ങല്ലൂര്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തമ്പുരാന്റെ പ്രതിമ അനാച്ഛാദനം നടത്തിയത് മാത്രമായിരുന്നു ഏകപരിപാടി. എഴുത്തച്ഛനുശേഷം മലയാള ഭാഷയ്ക്ക് ഇത്ര സംഭാവന നല്കിയ മറ്റൊരു കവിയില്ല. 874 ദിവസംകൊണ്ട് മഹാഭാരതത്തിലെ ഒന്നേകാല്‍ലക്ഷം ശ്ലോകങ്ങളും പൂര്‍ണമായും ശുദ്ധമലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താണ് കേരള വ്യാസന് എന്ന വിളിപ്പേരിന് അദ്ദേഹം അര്‍ഹനായത്.
തമ്പുരാന്റെ ജന്മഗൃഹം സംരക്ഷിക്കാന്‍ കഴിയാതെപോയത് കേരളത്തിന് നാണക്കേടാണെന്ന് പ്രശസ്ത എഴുത്തുകാരന് മാടമ്പ് കുഞ്ഞുകുട്ടന് അഭിപ്രായപ്പെട്ടു. ഷേക്സ്പിയര്‍ക്ക് സമശീര്‍ഷനായ എഴുത്തുകാരനാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്. അദ്ദേഹത്തെ മലയാളി വേണ്ടവിധം മനസ്സിലാക്കിയില്ലെന്നും കേരളസമൂഹം സംസ്കാരത്തോടും പാരമ്പര്യത്തോടും കാണിക്കുന്ന അവഗണനയ്ക്ക് ഉദാഹരണമാണിതെന്നും മാടമ്പ് ചൂണ്ടിക്കാട്ടി. ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുള്ളകുഞ്ഞിക്കുട്ടന് തമ്പുരാന്റെ കവിതകളും കൃതികളും പൂര്‍ണ്ണമായി ഇനിയും സമാഹരിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ തലത്തിലോ, അക്കാദമി തലത്തിലോ ഇതിനുവേണ്ടി ഒരു ശ്രമവും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: