കൊച്ചി: ജിഷ വധക്കേസിൽ കൂടുതൽ അന്വേഷണത്തിന് മുതിരാതെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് തലയൂരാൻ പോലീസ് നീക്കം. കൊലപാതകത്തിന് പിന്നിൽ അറസ്റ്റിലായ അമീർ ഉൾ ഇസ്ലാം മാത്രമാണെന്ന നിഗമനത്തിലാണിപ്പോൾ അന്വേഷണസംഘം. നേരത്തെ ഇയാളുടെ സുഹൃത്ത് അനാറുളിന് കൊലപാതകവുമായി ബന്ധമുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ഇയാളെ തേടി പോലീസ് ആസാമിൽ എത്തിയിരുന്നു.
അമീറിനെ അറസ്റ്റ് ചെയ്തതോടെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉയർന്നിരുന്ന പ്രതിഷേധങ്ങൾക്ക് ശമനമായി. ഇതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാതെ പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. എന്നാൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പോലീസിന്റെ തുടർനടപടികൾ ദുരൂഹമാണ്.
കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അമീർ വിത്യസ്തമൊഴികളാണ് പോലീസിന് നൽകിയത്. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടിൽ ഉയർന്നു വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങാതെ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പോലീസിന്റെ വെളിപ്പെടുത്തലുകൾ പൊതുജനത്തിന് വിശ്വസിക്കാനായിട്ടില്ല. ഇതിന് പ്രധാന കാരണം കൊലക്ക് പിന്നിലെ കാരണമാണ്.
മറ്റാരുടെയെങ്കിലും പ്രേരണയിലായിരിക്കാം അമീർ ജിഷയെ കൊലപ്പെടുത്തിയതെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ തയ്യാറാവാതെ കുറ്റപത്രം സമർപ്പിക്കാനുള്ള തത്രപ്പാടിലാണ് പോലീസ്. ഏപ്രിൽ 28 നാണ് ദളിത് നിയമവിദ്യാർത്ഥിനി ജിഷ പെരുമ്പാവൂർ വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: