കൂരാച്ചുണ്ട് (കോഴിക്കോട്): ഓണത്തിനുശേഷം സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ട്രഷറിവഴിയാക്കും. ബാങ്കക്കൗണ്ടുവഴിയുള്ള ഇടപാടിനേക്കാൾ സർക്കാരിനു ലാഭകരമാണിതെന്ന് തീരുമാനം പ്രഖ്യാപിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വിശദീകരിച്ചു.
കൂരാച്ചുണ്ടിൽ സംസ്ഥാനത്തെ 199-ാമത് സബ് ട്രഷറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറിയിലെ പണത്തിൽ നിന്ന് ജീവനക്കാർക്ക് എത്രവേണമെങ്കിലും പിൻവലിക്കാം. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം. ട്രഷറിയിൽ നിലനിർത്തിയാൽ ബാങ്കിനേക്കാൾ ഒരു ശതമാനം അധികം പലിശ ലഭിക്കും എന്ന മെച്ചമുണ്ട്.
ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി ഒരു വർഷം 30,000 കോടി രൂപയാണ് നൽകുന്നത്. ഇതിൽ മൂന്നിലൊന്ന് തുകയെങ്കിലും ട്രഷറിയിൽ നിലനിർത്താമെന്നാണ് സർക്കാർ പ്രത്യാശിക്കുന്നത്. ഈ പണം വികസനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോൾ ട്രഷറിയിലിട്ട പണം അതേ ട്രഷറിയിൽ നിന്നുതന്നെ പിൻവലിക്കണമെന്നുണ്ട്.
എന്നാൽ, കോർബാങ്കിങ് സംവിധാനം ട്രഷറിയിൽ കൂടി ഏർപ്പെടുത്തുന്നതോടെ ഏത് ട്രഷറിയിൽ നിന്നും പണം പിൻവലിക്കാനാവുമെന്ന് മന്ത്രി വിശദീകരിച്ചു. എന്നാൽ, ഇഷ്ടമുള്ളപ്പോൾ പണം പിൻവലിക്കാമെന്ന സൗകര്യം നിലനിൽക്കുന്ന ബാങ്കക്കൗണ്ടിലൂടെ ശമ്പളമെന്ന സംവിധാനത്തിന്റെ സൗകര്യം ജീവനക്കാർക്ക് ഇല്ലാതാകും.
ചടങ്ങിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിൻസി തോമസ്, ട്രഷറി ഡയറക്ടർ ജെ. സി. ഷീല, ജില്ലാ ട്രഷറി ഓഫീസർ പി. സവിതാദേവി തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: