വിളപ്പില്‍: രോഗം തളര്‍ത്തിയ നിരാലംബര്ക്കരികിലേക്ക് സാന്ത്വന ചികിത്സയുമായ് സേവാഭാരതിയുടെ സേവാവാഹിനി പ്രയാണം തുടരുകയാണ്. സേവാഭാരതി വിളപ്പില്‍ യൂണിറ്റാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറുമായി രോഗികള്‍ക്ക് ആശ്വാസം പകരുവാന്‍ പഞ്ചായത്തിലുടനീളം സഞ്ചരിക്കുന്നത്. പ്രതിഫലേച്ഛ കൂടാതെയുള്ള സാന്ത്വന പരിചരണം.
കഴിഞ്ഞ ജനുവരിയിലാണ് സേവാഭാരതി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചത്. ഉദാരമതികളുടെ സഹായത്തോടെ വാങ്ങിയ വാഹനത്തില്‍ ചികിത്സാകിറ്റുകളുമായി രോഗികള്‍ക്കരികിലേക്ക് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ ഇറങ്ങിചെല്ലുകയായിരുന്നു. തുടക്കത്തില്‍ ദിവസേന രണ്ടോ മൂന്നോ രോഗികള്‍ മാത്രമായിരുന്നു സേവാഭാരതിയുടെ സേവനത്തെ ആശ്രയിച്ചിരുന്നത്. കൃത്യതയാര്‍ന്ന പരിചരണം, സ്നേഹത്തില്‍ ചാലിച്ച ചികിത്സ ഇവയൊക്കെ സേവാഭാരതിയുടെ സാന്ത്വന സംഘത്തെ രോഗികള്‍ക്ക് പ്രിയപ്പെട്ടതാക്കി. അതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. അഞ്ഞൂറില്‍പ്പരം രോഗികള്‍ക്കാണ് ഇതേവരെ സേവാഭാരതിയുടെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തിന്റെ പരിചരണം ലഭിച്ചത്.
പ്രമേഹപരിശോധന, രക്തസമ്മര്‍ദ്ദം അളക്കല്‍, ട്രിപ്പ് നല്കല്, മുറിവുകള്‍ വച്ചുകെട്ടല് തുടങ്ങി രോഗികള്‍ക്ക് ആവശ്യമുള്ള പരിചരണം യഥാസമയം എത്തിക്കുന്നതില്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്. വിദഗ്ധ പരിശീലനം കിട്ടിയ നഴ്സ്, സേവനതല്‍പ്പരരായ വോളണ്ടിയേഴ്സ് എന്നിവരൊക്കെ സേവാവാഹിനിയ്ക്കുണ്ട്. പരിചരണത്തിനു പുറമെ രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍, വീല്‍ചെയര്‍, വാട്ടര്‍ ബെഡ്ഡുകള്‍ ഇവയൊക്കെ സേവാഭാരതി സൗജന്യമായി എത്തിക്കുന്നു.
നഴ്സിന്റെ പ്രതിമാസ ശമ്പളം, വാഹനത്തിനുണ്ടാകുന്ന ഇന്ധന ചെലവ്, മരുന്നുകള്‍ തുടങ്ങി പ്രതിമാസം മുപ്പതിനായിരം രൂപയോളമാണ് പാലിയേറ്റീവ് കെയറിനായി സേവാഭാരതിക്ക് ചെലവാകുന്നത്. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം, നിര്‍ധനര്‍ക്കുള്ള ഭക്ഷണകിറ്റ്, ചികിത്സാ ധനസഹായം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം തുടങ്ങി ഭാരിച്ച ബാദ്ധ്യതകളാണ് സേവാഭാരതിക്കുള്ളത്. ഇതിനൊപ്പം സാന്ത്വന ചികിത്സാ യൂണിറ്റിന്റെ ചിലവുകള്‍ കൂടിയാകുമ്പോള്‍ താങ്ങാവുന്നതിലും വലിയ ഭാരമാണ് സേവാഭാരതി ചുമക്കുന്നത്. സേവനം ഈശ്വര പൂജയായി കാണുന്ന തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമതികള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സേവാഭാരതി വിളപ്പില്‍ യൂണിറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: