കോഴിക്കോട് : ടൗൺ പൊലീസ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത ടൗൺ എസ്ഐ പി.എം.വിമോദിനെ സസ്പെൻഡ് ചെയ്തു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയെത്തുടർന്ന് എസ്ഐക്കെതിരെ നേരത്തേ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കയ്യേറ്റത്തിനു കേസെടുത്തു.
ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയ എസ്ഐയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ഡ്രൈവര്‍ പ്രകാശ് എന്നിവരെ കൈയ്യേറ്റം ചെയ്തത്. രാവിലെ കോഴിക്കോട് കോടതി വളപ്പില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
എസ്ഐ വീണ്ടും മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയായിരുന്നു. പ്രതിഷേധിച്ച മാധ്യമപ്രവർത്തകരെ വലിച്ചിഴച്ചു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി സ്റ്റേഷനിൽ പൂട്ടിയിട്ടു. ഇതോടെ പൊലീസ് സ്റ്റേഷൻ പരിസരം വീണ്ടും സംഘർഷഭരിതമായി.
എസ്ഐക്കെതിരെ ക്രിമിനൽകുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനുമുൻപിൽ സമരം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: