ചെറുതുരുത്തി: അനധികൃത റോഡ്നിര്‍മാണം മൂലം പൊതുശ്മശാനത്തിന്റെ ഒരുഭാഗം ഭാരതപ്പുഴയിലേക്ക് ഇടിഞ്ഞിറങ്ങി. വള്ളത്തോള്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പുതുശ്ശേരിയിലുള്ള ഹൈന്ദവ ശ്മശാനത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഒരേക്കറോളം വരുന്ന ശ്മശാനഭൂമി മണ്ണഴി മനക്കാരാണ് പഞ്ചായത്തിന് സംഭാവനയായി നല്‍കിയത്.
2012ല്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ശ്മശാനത്തിലൂടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിര്‍മാണം നടത്തിയിരുന്നു. പുഴയുടെ അതിരുകള്‍ നിര്‍മ്മിക്കുന്നുവെന്ന വ്യാജേന ശ്മശാനഭൂമി ഇടിച്ചുനിരത്തുകയായിരുന്നുവെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഭരണസമിതി റോഡ്നിര്‍മാണം പാതിയില്‍ നിര്‍ത്തുകയായിരുന്നു. അന്ന് മതില് കെട്ടുന്നുവെന്ന വ്യാജേന ഉണ്ടാക്കിയ ചാലാണ് പുഴയിലേക്ക് നിലംപതിച്ചത്. റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്നും ശ്മശാനത്തെ സംരക്ഷിക്കാന്‍ ജില്ലാഭരണകൂടം ഇടപെടണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരായ കെ.കെ.ദേവദാസ്, കെ.കെ.രാമചന്ദ്രന് എന്നിവര്‍ ആവശ്യപ്പെട്ടു.
നദീതട സംരക്ഷണനിയമപ്രകാരം പുഴയുടെ തീരം ബണ്ടുകെട്ടി സംരക്ഷിക്കേണ്ട ചുമതല ജില്ലാവിദഗ്ദ്ധസമിതിക്കാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: