റോം: മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ മൃതദേഹങ്ങൾ ബോട്ടിൽ നിന്നും കണ്ടെടുത്തു. 21 സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കടലിൽ ഒഴുകി നടന്ന ബോട്ടിൽ നിന്നും ഇറ്റാലിയൻ മറീനുകൾ കണ്ടെടുത്തത്.
ലിബിയൻ തീരത്ത് നിന്നും 50 കുട്ടികൾ ഉൾപ്പെടെ 209 പേരുമായി മെഡിറ്ററേനിയൻ കടൽ വഴി ഇറ്റലിയിലേക്ക് കുടിയേറാൻ പുറപ്പെട്ടതായിരുന്നു ബോട്ട്. കടലിൽ ഒഴുകി നടന്ന ഇവരുടെ ബോട്ട് ഇറ്റാലിയൻ മറീനുകൾ പിടിച്ചെടുക്കുകയായിരുന്നു. ബോട്ടിൽ ജീവനുണ്ടായിരുന്നവരെ മറീനുകൾ രക്ഷപ്പെടുത്തി.
ബോട്ടിൽ നിന്നും കണ്ടെത്തിയവരിൽ ഭൂരിഭാഗം പേരും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ഗിനിയ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 2500 അഭയാർത്ഥികളെയാണ് ഇറ്റാലിയൻ നാവിക സേന രക്ഷപ്പെടുത്തിയത്.
യൂറോപ്പിലേക്ക് യുദ്ധം രൂക്ഷമായി നടക്കുന്ന സിറിയ, ഇറാഖ്, ലിബിയ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥികളുടെ ഒഴുക്ക് അനുദിനം വർധിച്ച് വരികയാണ്. 2016ൽ ഇതുവരെ 79,861 അഭയാർത്ഥികളാണ് ഇറ്റാലിയൻ തീരത്ത് അഭയം പ്രാപിച്ചത്. ഏകദേശം 3000ത്തോളം അഭയാർത്ഥികൾ മെഡിറ്ററേനിയൻ കടലിൽ കാണാതായിട്ടുണ്ടെന്ന് ഇറ്റാലിയൻ നാവിക സേന വക്താക്കൾ അറിയിച്ചു.
















