കോതമംഗലം: ഇടമലയാര്‍, നേര്യമംഗലം ആന വേട്ട കേസിലെ പ്രതികള്‍ക്ക് തോക്ക് നിര്‍മ്മിച്ചുനല്‍കിയ പ്രതിയെ വനപാലകര്‍ പിടികൂടി. കോതമംഗലം നങ്ങേലിപ്പടി അറയ്ക്കല്‍ ജീവന് എന്ന് വിളിക്കുന്ന വര്‍ഗീസ് (56) നെയാണ് തുണ്ടം റെയഞ്ച് ഓഫീസറും സംഘവും പിടികൂടിയത്. ഒരു വര്‍ഷക്കാലമായി കേരളത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. ഇടമലയാര്‍, കരിമ്പാനി റെയ്ഞ്ചുകളിലായി ഇയാള്‍ക്കെതിരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വേട്ടക്കാരോടൊപ്പം കരടി, കാട്ടുപോത്ത് എന്നിവയെ വേട്ടയാടിയതിന് ഇയാള്‍ക്കെതിരെ മൂന്ന് കേസുകള്‍ ഉണ്ട്. ആനവേട്ട കേസില്‍ ഇതോടെ 55 പ്രതികള്‍ പിടിയിലായിട്ടുണ്ട്. നേര്യമംഗലം സ്വദേശി തങ്കച്ചന്, തിരുവനന്തപുരം സ്വദേശി അനി എന്നിവരെകൂടി ഇനിയും പിടികൂടാനുണ്ട്. തുണ്ടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.കെ. ഷെയ്ഖ് സാഹില്‍, ഓഫീസര്‍മാരായ സലീം, നജീബ്, ജിബിന്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: