കേരള രാഷ്ട്രീയത്തില്‍ പ്രതേ്യകിച്ച് ഉത്തരകേരളത്തില്‍ ഒരു മുഖവുര വേണ്ടാത്ത പേരാണ് മടിക്കൈ കമ്മാരന്. കൗമാരം വരെ കമ്മ്യൂണിസ്റ്റും തുടര്‍ന്ന് സോഷ്യലിസ്റ്റുമായി. വകതിരിവിലെത്തിയപ്പോള്‍ ജനസംഘത്തിലും ആകൃഷ്ടനായ കമ്മാരേട്ടന് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും പര്യായമാണ്.
ആറുപതിറ്റാണ്ടുകാലം ഇടതടവില്ലാതെ ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായും പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരം ‘സമാദരം’ എന്നപേരില്‍ സുഹൃദ് സംഘം സമര്‍പ്പിക്കുകയാണ്. ഇന്ന് വൈകിട്ട് 4ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളിലാണ് ചടങ്ങ്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, സംസ്ഥാന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, മുനിസിപ്പല്‍ ചെയര്മാന് വി.വി. രമേശന്, ബിജെപി നേതാവ് സി.കെ. പത്മനാഭന് തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമാദരത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരനാണ് അധ്യക്ഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക സാരഥികളും അണിനിരക്കുന്ന വേദി മടിക്കൈ കമ്മാരന് നേടിയെടുത്ത സൗഹൃദവലയത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.
അഗ്നിപരീക്ഷണങ്ങളെ അതിജീവിക്കുമ്പോഴാണ് യഥാര്‍ത്ഥ ഉരുക്ക് രൂപംകൊള്ളുക എന്നു പറയാറുണ്ട്. ചെറുപ്പത്തില്‍തന്നെ അത്തരം പരീക്ഷണങ്ങളായിരുന്നു കമ്മാരന്. ഉദ്ദേശ്യശുദ്ധികൊണ്ടും ആദര്‍ശനിഷ്ഠകൊണ്ടും ഉരുക്കുപോലുള്ള വ്യക്തിപ്രഭാവം അദ്ദേഹം നേടിയെടുത്തു. സ്കൂള്‍ പഠനകാലത്ത് ചെങ്കൊടി ഏന്തേണ്ടിവന്നത് കാഞ്ഞങ്ങാടിനടുത്ത മടിക്കൈയിലെ കല്യാണത്ത് മറ്റൊരു കൊടി കാണാനാകാത്തതുകൊണ്ടായിരുന്നു.
ദുര്‍ഗാ സ്കൂള്‍ പഠനം കഴിഞ്ഞപ്പോഴാണ് മറ്റു കൊടികളും നാട്ടിലുണ്ടെന്ന് ബോദ്ധ്യപ്പെട്ടത്. കാഞ്ഞങ്ങാട് ഒരുകാലത്ത് പ്രബലമായിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോടൊട്ടിനിന്നു. നേതാക്കള്‍ക്കായി മുദ്രാവാക്യം വിളിച്ചു, മുഷ്ടി ചുരുട്ടി. ഇതിലൊന്നും കഥയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ദീപാങ്കിത ഹരിത പതാകയാണ്. ഭാരതീയ ജനസംഘത്തിന്റെ ദേശസ്നേഹവും സേവന സന്നദ്ധതയും തിരിച്ചറിഞ്ഞതോടെ ഇതാണെന്റെ വഴി എന്ന് കല്യാണത്തെ പാവപ്പെട്ട കര്ഷകന് കോരന്റെയും കുംഭയുടെയും അഞ്ചാമത്തെ മകന് തിരിച്ചറിഞ്ഞു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
മാറിചിന്തിക്കേണ്ട അവസ്ഥയും ഉണ്ടായില്ല. നാലര പതിറ്റാണ്ടുകാലം ജനസംഘത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും ജില്ലാ സംസ്ഥാന നേതൃനിരയില്‍ ആദരണീയ വ്യക്തിത്വവുമായി.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അധികാരവും ജനപ്രതിനിധികളുമെല്ലാം ഉണ്ടായിരുന്നപ്പോഴാണ് ഒരു പഞ്ചായത്തില്‍പോലും സ്വാധീനമില്ലാത്ത, സമീപകാലത്തെങ്ങും സ്വാധീനമുണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്ത ജനസംഘത്തെ കമ്മാരന് സ്വയം വരിച്ചത്. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ജനസംഘം കാര്യദര്‍ശിയായിരുന്ന എ.വി. രാമകൃഷ്ണനാണ് കമ്മാരനെ ജനസംഘത്തിലേക്ക് ആനയിച്ചത്.
അടിയന്തരവാസ്ഥക്കെതിരെ പോരാട്ടം നയിക്കാന്‍ രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കമ്മാരന് കാസര്‍കോട് ബിജെപിയുടെ ആദ്യജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. ഇപ്പോള്‍ ദേശീയ സമിതി അംഗമാണ്. ഉദുമയിലും ഹൊസ്ദുര്‍ഗിലും നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടുണ്ട്.
ശാരീരികമായ ചില അസ്വസ്ഥതകളുണ്ടെങ്കിലും ഈ അവിവാഹിതന്റെ മനസ്സിന് 78-ാം വയസ്സിലും പതിനെട്ടിന്റെ ഊര്‍ജസ്വലതയാണ്. ഇടയ്ക്ക് നാടകനടനായി അരങ്ങ് വാണു. കമ്മാരന്റെ ജീവിതം സംഭവബഹുലമാണ്. നേരല്ലാത്ത വഴികളിലൂടെയുള്ള വിജയത്തെക്കാള്‍ തോല്‍വിയാണ് ആദരിക്കപ്പെടുക എന്ന തത്വം മുറുകെപിടിച്ച ഈ പൊതുപ്രവര്ത്തകന് സത്യത്തിനും നീതിക്കുമായി മാന്യമായും പരുക്കനായും ഇടപെടാന്‍ പലപ്പോഴും തയ്യാറായി.
ദുഃഖിതനായിരിക്കുമ്പോഴും ചിരിച്ചുകാണുന്ന രാഷ്ട്രീയക്കാരന്, അമിതമായ പുകഴ്ത്തലുകളെ അവഗണിക്കുന്ന ജനനായകന്, സ്വന്തം കരുത്തും ബുദ്ധിയും നല്ലകാര്യങ്ങള്‍ക്കായി മാത്രം പ്രയോജനപ്പെടുത്തണമെന്ന കാര്‍ക്കശ്യക്കാരന്‍. അങ്ങനെ വിശേഷണങ്ങള്‍ പലതും ചേരുന്ന വ്യക്തിത്വം. നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പെരുമാറ്റത്തിലെയും പ്രസംഗത്തിലെയും പൊരുത്തകേടുകളെ ചൂണ്ടിക്കാട്ടാനും ഒട്ടും മടികാണിക്കാത്ത കമ്മാരനെ കാഞ്ഞങ്ങാട്ടെ പൗരാവലി നിറഞ്ഞ മനസ്സോടെ ആദരിക്കുമ്പോള്‍ അത് എല്ലാനന്മകള്ക്കുമുള്ള അംഗീകാരമെന്നേ കാണാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: