ഇരിട്ടി(കണ്ണൂര്‍): സിപിഎം അക്രമികള്‍ വീട്ടില്‍ക്കയറി വെട്ടിയ മുഴക്കുന്ന് പലപ്പുഴയിലെ എഴു വയസ്സുകാരന് കാര്‍ത്തിക്കിന്റെ വീടിനു അക്രമികള്‍ തീയിട്ടു. തീപ്പിടുത്തത്തില്‍ കിടക്കയും തുണിത്തരങ്ങളും കാര്‍ത്തിക്കിന്റെ പുസ്തകങ്ങളും കത്തിനശിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അക്രമം. കാര്‍ത്തിക്കിന്റെ അമ്മ രമ്യയും അച്ഛന് രാഹുലും അടുത്തുള്ള മറ്റൊരു വീട്ടില്‍പ്പോയ സമയത്തായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്നും പുകയുയരുന്നത് അടുത്ത വീട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ തീ പടരുന്നത് തടയാനായി.
ഇക്കഴിഞ്ഞ മേയ് 30നായിരുന്നു ബിജെപി പ്രവര്‍ത്തകനായ രാഹുലിനെ തേടിയെത്തിയ അമ്മാവനുള്പ്പെടെയുള്ള സിപിഎം അക്രമിസംഘം കാര്‍ത്തികിനെ വെട്ടിയത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്ക് ചികിത്സകഴിഞ്ഞ് അടുത്ത ദിവസമാണ് വീട്ടിലെത്തിയത്. കഴിഞ്ഞ മാസം 27നും കാര്‍ത്തിക്കിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു. അന്ന് കല്ലേറില്‍ വീടിന്റെ വീടിന്റെ ജനല്‍ ഗ്ലാസ്സുകള്‍ തകരുകയും വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് കേടുവരുത്തുകയും ചെയ്തിരുന്നു.
കാര്‍ത്തിക്കിനെ വെട്ടിയ സംഭവത്തില്‍ അമ്മാവനടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലിറങ്ങിയതിനു ശേഷമാണ് വീടിനു നേരെ കല്ലേറ് നടന്നത്. ഇതില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വീട് അഗ്നിക്കിരയാക്കാനുളള ശ്രമമുണ്ടായത്.
കാര്‍ത്തിക്കിന്റെ പിതാവ് രാഹുലും മാതാവ് രമ്യയും ബിജെപി പ്രവര്‍ത്തകരാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബാലികേറാമലയായ മുഴക്കുന്നു പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രമ്യ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കൂടാതെ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ ബിജെപി ചരിത്രവിജയം നേടുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിന്റെ ഭാഗമാണ് രമ്യയുടെ വീടിനു നേരെയും മകന് നേരെയും നടന്ന ക്രൂരമായ അക്രമവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: