പള്ളുരുത്തി: സാര്‍, എന്നെ ഇനിയും ഉപദ്രവിക്കരുത്. എനിക്ക് ജീവിക്കണം. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആറുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന ആരോപണത്തില്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന ഇടക്കൊച്ചി സ്വദേശി കെ.എസ്.സുരേഷിന്റെ വാക്കുകളാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി സുരേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റതിന് ചികിത്സയിലാണ്. സ്കൂള്‍ ബസ്സിലെ ഡ്രൈവറായ സുരേഷ് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8.45 നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ നടന്നത് മനസ്സാക്ഷിയെ തകര്‍ക്കുന്ന സംഭവങ്ങളാണ്. നിയമം അനുശാസിക്കുന്ന അറിയാനുള്ള അവകാശത്തെപ്പോലും ഹനിക്കുന്നതരത്തിലായിരുന്നു പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ടു മൃഗീയമര്‍ദ്ദനം നടത്തിയത്. എസ്ഐ ജോസഫ് സാജന്, മറ്റൊരു സബ് ഇന്‍സ്പെക്ടറായ പ്രകാശന് എന്നിവരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് പ്രകാശന് എന്ന പോലീസുകാരന് ക്വട്ടേഷന്‍ സംഘാംഗത്തെപ്പോലെയാണ് മര്‍ദ്ദനം നടത്തിയതെന്നും സുരേഷ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് പോലീസ് പറയുന്നു. സുരേഷിന്റെ ഭാര്യ മിനി സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ എഴുന്നേല്ക്കാനാവാതെ നിലത്തുകിടക്കുന്ന ഭര്‍ത്താവിനെയാണ് കാണുന്നത്. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായത്. കേസ് തങ്ങള്‍ക്ക് എതിരെ തിരിയുമെന്ന് മനസ്സിലാക്കിയ പോലീസുദ്യോഗസ്ഥര്‍ സുരേഷിന്റെ ബന്ധുക്കളെ ഒത്തുതീര്‍പ്പിന് സമീപിച്ചതായും അറിയുന്നു.
പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ് ആശുപത്രിയിലെത്തി സുരേഷിന്റെ മൊഴിയെടുത്തു. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതായി സുരേഷിന്റെ ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: