കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കുകയില്ലെന്ന സര്‍ക്കാര്‍ നിലപാട് മലബാറുകാര്‍ക്ക് കടുത്ത തിരിച്ചടിയായി മാറി. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും വലിയ സാമ്പത്തിക ബാധ്യതകള്‍ വരുമെന്നതിനാല്‍ ഏറ്റെടുക്കല്‍ എളുപ്പമല്ലെന്നുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. 2014 ഫെബ്രുവരിയില്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് മലബാറിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ ആയിരക്കണക്കിന് രോഗികളാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്നത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ആവശ്യമായ സൗകര്യങ്ങളോ വേണ്ടത്ര ഡോക്ടര്‍മാരോ ഇല്ലാത്തതിനാല്‍ രോഗികള്‍ വളരെയേറെ ബുദ്ധിമുട്ടുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഇതിനൊരു പരിഹാരം കാണുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. 2014 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രിതന്നെ പലതവണ ഏറ്റെടുക്കല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും യുഡിഎഫ് ഭരണം അവസാനിക്കുന്നതുവരെ ഇത് പ്രായോഗിക്കമാക്കാന് കഴിഞ്ഞിട്ടില്ല.
ഹഡ്കോയുടെ വായ്പാ കുടിശ്ശിക ഉള്‍പ്പെടെയുള്ള 800 കോടിയോളം രൂപയുടെ ബാധ്യതയും ഇവിടെ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ബാധ്യതയും ചൂണ്ടിക്കാട്ടിയാണ് ഏറ്റെടുക്കല്‍ നീണ്ടുപോയത്. ഇടത് സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കില്ലെന്ന സൂചനയാണ് ആദ്യംമുതലേ നല്കിവന്നിരുന്നത്. സിപിഎം നേതാവ് എം.വി.ജയരാജനാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചെയര്മാന്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടി പരിയാരം പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഡോ.സുരേന്ദ്രനാഥ് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയത്.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സ്വയംഭരണ സ്ഥാപനമായി മാറ്റുകയോ വേണമെന്ന നിര്ദ്ദേശത്തിന്മേല് ധനകാര്യ-നിയമ വകുപ്പുകള്‍ പരിശോധന നടത്തി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതില്‍ സാമ്പത്തികവും നിയമപരവുമായ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിദഗ്ധ പരിശോധനകള്‍ ഇക്കാര്യത്തില്‍ ഇനിയും നടത്തേണ്ടതുണ്ടെന്നും കാണിച്ചാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: