തൃശൂര്‍: വെറ്ററിനറി സര്‍വകലാശാലയില്‍ കഴിഞ്ഞ നാലുവര്‍ഷമായി നടക്കുന്ന അഴിമതിയും ക്രമക്കേടും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിവൈഎസ്പി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേക്കുറിച്ച് അക്ഷേപം ബോധിപ്പിക്കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ട ജഡ്ജി സി.ജയചന്ദ്രന് കേസ് ജൂലൈ 20ലേക്ക് മാറ്റിവച്ചു. ശ്രീധരന് തേറമ്പിലാണ് പരാതിക്കാരന്.
ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് നല്കിയ സമയം ജൂണ്‍ 15വരെയാണ.് അത് രണ്ടുമാസത്തേക്കു കൂടി നീട്ടണമെന്ന ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ജൂണ്‍ 30ന് ഡിവൈഎസ്പിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ച അദ്ദേഹം ഹാജരായില്ല. അന്വേഷണം തുടങ്ങുന്നതിന് മുമ്പുതന്നെ കേസിലെ എതിര്‍കക്ഷികളായ അസി.എക്സി. എഞ്ചിനീയര്‍മാരായ ഇ.എ.രാധാകൃഷ്ണന്, കെ.പി.ബാബുരാജ്, ഡോ.എച്ച്.സുബ്രഹ്മണ്യന്, രജിസ്ട്രാര്‍ ജോസഫ് മാത്യു, മണ്ണുത്തി കോളേജ് ഡീന്‍ സിസിലിയാമ്മ എന്നിവര്‍ വിജിലന്‍സ് ഓഫീസില്‍ കയറിയിറങ്ങുന്നത് നേരില്‍കണ്ടതായും ഇത് അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും ഹര്ജിക്കാരന് കോടതിയെ ബോധിപ്പിച്ചു.
ത്വരിതാന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹര്ജിക്കാരനെക്കൂടാതെ വിജിലന്‍സില്‍ സാക്ഷിമൊഴി നല്കിയ രണ്ട് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടികള്‍ ശക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ബോധിപ്പിച്ചു. പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ മറികടന്ന് ആരോപണവിധേയരായവരും ഒന്നും രണ്ടും എതിര്‍കക്ഷികളുമായ ഇ.എ.രാധാകൃഷ്ണനേയും ബാബുരാജിനേയും താത്കാലിക സ്ഥാനക്കയറ്റത്തിലൂടെ ഉന്നത തസ്തികകളില്‍ നിയമിച്ചു. പൊതുമരാമത്ത് ചട്ടങ്ങള്‍ മറികടന്ന് അവിഹിത സാമ്പത്തിക സഹായം നല്കി കോടികളുടെ അഴിമതിയും നടത്തി. പിഡബ്ല്യുഡി നിലവില്‍ ഈ തസ്തികക്ക് സാമ്പത്തിക അധികാരപരിധി ആറ് ലക്ഷം രൂപയാണെന്നിരിക്കെ ഒറ്റയടിക്ക് ഇത് പതിനഞ്ച് ലക്ഷമാക്കി.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും ലഭിച്ച കോടികളുടെ ഫണ്ട് പലഭാഗങ്ങളാക്കി തിരിച്ച് ഒരേസമയം കോടികളുടെ പദ്ധതികള്‍ ചട്ടലംഘനങ്ങളിലൂടെ ദുരുപയോഗം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ഉദ്യോഗസ്ഥന് 30 കോടിയോളം രൂപ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ദുര്‍വ്യയം ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു.
സര്‍വകലാശാലയിലെ സീനിയര്‍ അസി.എക്സി.എഞ്ചിനീയറെയും, അസി.എഞ്ചിനീയറെയും മാറ്റിനിര്‍ത്തി ദിവസ വേതനക്കാരെ വച്ചാണ് ഈ പ്രവൃത്തികള്‍ നിര്‍വഹിച്ചത്. സെപ്റ്റിക് ടാങ്കും (30ലക്ഷം), മാലിന്യവാഹിനി കുഴലുകളും 2015ല്‍ പണിത മൂന്നാമത്തെ ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മാണവും (ഒമ്പതരലക്ഷം) കോളേജ് കെട്ടിടത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കാര്‍ പാര്‍ക്കിങ്ങ് ഏരിയ (എട്ടരലക്ഷം) എന്നിവയിലും അഴിമതിയുണ്ട്. വയനാട്ടിലെ പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തും അഴിമതി നടത്തിയിട്ടുണ്ട്. കരാറടിസ്ഥാനത്തില്‍ നിയമിതനായ കണ്‍സള്‍ട്ടന്റ് എഞ്ചിനീയറുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഈ ചുമതലകൂടി ആരോപണ വിധേയനും രണ്ടാം എതിര്‍കക്ഷിയുമായ ബാബുരാജിന് ചട്ടങ്ങള്‍ ലംഘിച്ച് നല്‍കിയത് ഉന്നതതല രാഷ്ട്രീയസ്വാധീനം വ്യക്തമാക്കുന്നു.
പുതിയ വിസിയെ നിയമിക്കാതെ സര്‍വകലാശാല നാഥനില്ലാക്കളരിയായി ദുര്‍വ്യയം തുടരുകയാണ്. പുതിയ വൈസ് ചാന്സ്ലറുടെ നിയമനം സംബന്ധിച്ച് ഫയല്‍ അന്തിമ തീരുമാനത്തിനായി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ മേശപ്പുറത്താണെന്നറിയുന്നു. നിയമനം നീണ്ടുപോകുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സഹായിക്കാനാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: