തലശ്ശേരി: കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പീഡനത്തിനിരയായ ദളിത് സഹോദരിമാരും പിതാവ് രാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തലശ്ശേരി എസ്ഐ ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് പോലീസ് സ്റ്റേഷനില്‍ പോയത്. പോകുമ്പോള്‍ ഒന്നര വയസ്സുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യം പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചാല്‍ വ്യക്തമാകും. മുഖ്യമന്ത്രി പറഞ്ഞത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ കുഞ്ഞുണ്ടായിരുന്നില്ല എന്നാണ്.
അവിടെ വെച്ച് രണ്ട് വനിതാ പോലീസുകാരാണ് അഖിലയെയും അഞ്ജനയെയും കുഞ്ഞിനെയും ജീപ്പില്‍ കയറ്റി കണ്ണൂര്‍ കോടതിയിലെത്തിച്ചത്. മജിസ്ട്രേറ്റിന്റെ ചേമ്പറില്‍ അഡ്വ.വസന്ത റാമാണ് ജാമ്യാപേക്ഷ നല്‍കിയത്. രണ്ടു ജാമ്യക്കാരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കാതെ മജിസ്ട്രേറ്റ് റിമാന്റ് ചെയ്യുകയും ജാമ്യാപേക്ഷ തിരിച്ചു നല്കുകയുമാണുണ്ടായത്.
തുടര്‍ന്ന് ഇതേ ജാമ്യാപേക്ഷയില്ത്തന്നെയാണ് അടുത്ത ദിവസം ജാമ്യം അനുവദിച്ചത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇത് മുഖ്യമന്ത്രി എന്ന പദവിക്ക് യോജിച്ചതല്ല. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഷിജിലിനെ കുട്ടിമാക്കൂല്‍ സിപിഎം ഓഫീസില്‍ കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി എസ്ഐ കള്ളക്കേസെടുത്തത്. ഇതിനെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും ഡിജിപിക്കും ഡിവൈഎസ്പിക്കും പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
കൂടാതെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജാമ്യാപേക്ഷയില്‍ സ്വീകരിച്ച നിരുത്തരവാദ നിലപാട് സംബന്ധിച്ച് കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം നേതാക്കളായ തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ ഏഷ്യാനെറ്റിലൂടെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി. ദിവ്യ മനോരമ ചാനലിലൂടെയും വളരെ മോശമായ രീതിയില്‍ അപമാനിച്ചതു കാരണമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് ചോദ്യത്തിന് മറുപടിയായി അഞ്ജന പറഞ്ഞു. പിതാവ് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനാണെങ്കിലും മക്കള്‍ കോണ്ഗ്രസ്സുകാരാകണമെന്ന് നിര്‍ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ തങ്ങളുടെ കാര്‍ തകര്‍ക്കുകയും മറ്റൊരു ദിവസം അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയും വീടിന് നേരെ അക്രമം നടത്തുകയും ചെയ്തു. നിരന്തരം തങ്ങളുടെ കുടുംബത്തെ പീഡിപ്പിക്കുകയാണെന്നും രാജനും കുടുംബവും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: